കോഴിക്കോട്: തകർച്ചയിലേക്ക് കൂപ്പ് കുത്തിയ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ. സ്വകാര്യ ബസ് വ്യവസായം തകർന്നാൽ സംസ്ഥാനത്തിന് വലിയ തിരിച്ചടിയായിരിക്കും. വലിയ നഷ്ടം സംഭവിക്കുക വിപണിക്കായിരിക്കും. നഗര കേന്ദ്രീകൃത വിപണി പൂർണമായും ഇല്ലാതാവും. സ്വകാര്യ വാഹനത്തിൽ തങ്ങളുടെ കാർഷിക ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക ചെറുകിട - ഇടത്തരം കർഷകർക്ക് സാധിക്കാതെ വരും. ഇതോടെ നാട്ടിൻ പുറങ്ങളിലെ വിപണികളിൽ കുറഞ്ഞ വിലയ്ക്ക് ഉത്പ്പന്നങ്ങൾ വിൽക്കാൻ കർഷകർ നിർബന്ധിതരാവും.
ബസ് വ്യവസായത്തിന്റെ തകർച്ചയോടെ പ്രതിസന്ധിയിലാവുന്ന മറ്റൊരു വിഭാഗം ഗ്രാമീണ മേഖലയിലെ നിർദ്ധനരായ വിദ്യാർത്ഥികളാണ്. കുറഞ്ഞ ചെലവിലാണ് ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തി തിരിച്ച് പോവുന്നത്. സ്വകാര്യ ബസ് നിലയ്ക്കുന്നതോടെ ഉന്നത വിദ്യാഭ്യാസം ഇരുട്ടിലാവും. കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥിതി വന്നാൽ നഗരങ്ങളിലെ വാഹന പാർക്കിംഗ് വലിയ പ്രശ്നമായി മാറും. കൂടാതെ അന്തരീക്ഷ മലിനീകരണം വേറെയും.
ഇന്ധന വില വർദ്ധന കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. ബസ് തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ഉടമകൾക്കും കുറഞ്ഞ പലിശയിൽ വായ്പ അനുവദിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നു. അത്യാവശ്യ ഘട്ടത്തിൽ വട്ടിപലിശക്കാരിൽ നിന്ന് വായ്പയെടുത്താണ് ബസുകൾ
നടത്തികൊണ്ടുപോകുന്നത്. ബസുകൾ തമ്മിലുള്ള യാത്രാ സമയം വർദ്ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് ഉയർത്തുക, വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം കാലോചിതമായി മാറ്റം വരുത്തുക, ഡീസലിൽ നിന്ന് ഗ്യാസിലേക്ക് മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകൾ
ഉയർത്തുന്നു.
'സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് വേണം. സർക്കാർ ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ സ്വകാര്യ ബസ് വ്യവസായം തകരും.
കെ. ടി വാസുദേവൻ , ജില്ലാ പ്രസിഡന്റ് , ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |