തുറക്കുന്നത് ആഗസ്റ്റ് 26ന്
കോഴിക്കോട്: അഞ്ചു വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിന് ഒടുവിൽ പുതുജീവൻ കൈവരുന്നു. ടെൻഡർ ഉറപ്പിച്ചതോടെ ഈ പടുകൂറ്റൻ കോംപ്ളക്സ് ആഗസ്റ്റ് 26 ന് തുറക്കും.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മുപ്പത് വർഷത്തേക്ക് ആലിഫ് ബിൽഡേഴ്സാണ് ടെൻഡറെടുത്തിട്ടുള്ളത്. ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പം വെക്കുന്നതിനൊപ്പം കോംപ്ളക്സ് തുറക്കും. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43. 20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതിലൂടെ കെ.ടി ഡി.എഫ്.സിയ്ക്ക് 30 വർഷത്തിനകം ഏതാണ്ട് 257 കോടി രൂപ വരുമാനമായി ലഭിക്കും.
നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ബസ് ടെർമിനൽ കോംപ്ലക്സ് 74. 63 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. 11 ലിഫ്റ്റും 2 എസ്കലേറ്ററുമുണ്ട് ഇതിൽ. 3. 22 ഏക്കർ സ്ഥലത്ത് കോംപ്ളക്സ് നിർമ്മാണം തുടങ്ങിയത് 2007 ലായിരുന്നു. 2016ൽ കോംപ്ളക്സ് പൂർത്തിയാക്കി. 2015 മുതൽ ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ ചർച്ചകളിലൂടെയാണ് ധാരണാപത്രത്തിൽ ഒപ്പു വയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്. മന്ത്രി ആന്റണി രാജുവാണ് ആഗസ്റ്റ് 26ന് ടെർമിനൽ തുറന്ന് കൊടുക്കുക.
ഈ സമുച്ചയത്തോട് ചേർന്ന് 40 ബസുകൾക്കും 250 കാറുകൾക്കും 600 ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |