കോഴിക്കോട് : തുറമുഖ - പുരാവസ്തു - മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർക്ക് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിന്റെ വരവേല്പ്.
കൗൺസിൽ ഹാളിൽ മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണച്ചടങ്ങിൽ കോർപ്പറേഷൻ പരിധിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച നിവേദനം മന്ത്രിയ്ക്കും എം.എൽ.എയ്ക്കും കൈമാറി.
കോഴിക്കോട് നഗരത്തിന്റെ വികസനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കല്ലായ് പുഴ പരിസരം ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയെടുക്കുന്നതിനു ശ്രമമുണ്ടാവും. ബേപ്പൂർ തുറമുഖ വികസനത്തിന് കാര്യമായ ഊന്നൽ നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനു മുൻഗണനയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്‌ട്രീയം മറന്ന് ഒരുമിച്ച് നിന്നു പ്രവർത്തിച്ചാൽ തീർച്ചയായും നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ കഴിയുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. കല്ലായ് പുഴയിൽ ഡ്രഡ്‌ജിംഗ് നടപ്പിലാക്കുന്നതിന് ശ്രമിക്കും. കോഴിക്കോട് കോർപ്പറേഷനിലെ മറ്റു വികസന പദ്ധതികളുടെ ഗതിവേഗം കൂട്ടുന്നതിന് ആത്മാർത്ഥമായ ഇടപെടലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ, കൗൺസിലർമാരായ കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, എൻ.സി.മോയിൻകുട്ടി, ടി.റെനീഷ് എന്നിവർ ആശംസയർപ്പിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |