കോഴിക്കോട്: സംസ്ഥാനത്ത് ചിലയിടങ്ങളിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പോലെ ഈഡിസ് കൊതുകുകൾ പരത്തുന്ന മറ്റൊരു പകർച്ചവ്യാധിയാണിത്. കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ എല്ലാ വാർഡ്തല ആർ.ആർ.ടി കൾക്കും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണ് ചുവക്കൽ തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയമാകണം. ഗർഭിണികൾ ഈ രോഗം വരുന്നത് തടയാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. അതല്ലെങ്കിൽ നവജാത ശിശുക്കൾക്ക് ചെറിയ തലയായി മാറാനിടയുണ്ട്. രോഗബാധിതരിൽ ചിലർക്ക് ഗില്ലൻ ബാരി സിൻഡ്രോമിനും സാദ്ധ്യതയുണ്ട്.
രോഗാണു ബാധിച്ച ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരായ വ്യക്തികളിൽ നിന്നു രക്തം സ്വീകരിക്കുക വഴിയോ വൈറസ് ബാധിച്ചവരുമായുള്ള ലൈംഗികബന്ധത്തിലൂടെയോ പകരാനും സാദ്ധ്യതയുണ്ട്. ഈഡിസ് കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. ഇത് ഒഴിവാക്കാൻ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.
ഉറപ്പാക്കണം ഉറവിട നശീകരണം
കൊതുകുകളുടെ ഉറവിട നശീകരണം തന്നെയാണ് രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനം. വീടിന്റെ പരിസരങ്ങളിലുൾപ്പെടെ ചിരട്ട, പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ, ചെടിച്ചട്ടികൾ, ടയർ, കമുകിൻപാള തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടന്ന് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനിടയാക്കുന്നത് തടയണം. വീട്ടിനുള്ളിലാണെങ്കിൽ ഫ്രിഡ്‌ജിന്റെ ട്രേ, കൂളർ, ഇൻഡോർ ചെടിച്ചട്ടികൾ തുടങ്ങിയവയിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഉറവിട നശീകരണത്തിനായി ഞായറാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കണം.
''സിക്ക വൈറസ് ബാധയ്ക്കെതിരെ വാക്‌സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ രോഗപ്രതിരോധവും രോഗം പകരാതിക്കാനുള്ള മുൻകരുതലെടുക്കുകയുമാണ് മുഖ്യം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നത്ര ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യണം.
ഡോ.വി.ജയശ്രീ,
ഡി.എം.ഒ, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |