കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി കടകൾ തുറക്കാനൊരുങ്ങി ഒരുവിഭാഗം വ്യാപാരികൾ രംഗത്ത്. നിബന്ധനകൾ ലംഘിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പോടെ പൊലീസും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതോടെ കോർപ്പറേഷൻ സി കാറ്റഗറിയിലാണ്. ഈ സാഹചര്യത്തിൽ എല്ലാ തരം കടകളും തുറക്കാനുള്ള ഒരു കൂട്ടം വ്യാപാരികളുടെ നീക്കം ന്യായീകരിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. നിയന്ത്രണത്തിന് വില കല്പിക്കുന്നില്ലെങ്കിൽ വ്യാപാരികളുടെ ട്രേഡ് ലൈസൻസ് റദ്ദ് ചെയ്യുന്നതിനടക്കം നടപടിയുണ്ടാവും.
അതേസമയം, കട തുറക്കാൻ കഴിയാതെ ജീവിതമാർഗം അടഞ്ഞ് ഒരു ഗതിയുമില്ലാതായ വ്യാപാരികൾ കടകൾ തുറന്ന് വെച്ചാൽ അവരെ നിയമം ലംഘിച്ചവരായി കാണരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. കടകൾ അടച്ചിടാൻ സർക്കാർ പറയുന്ന ടി.പി.ആർ മാനദണ്ഡങ്ങൾ തികച്ചും അശാസ്ത്രീയമാണ്. തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യരോടുള്ള അനീതിയാണിത്. കൂടുതൽ ദിവസം അടച്ചിട്ട് ഒന്നോ രണ്ടോ ദിവസം ഇളവ് കൊടുത്താൽ ജനം കൂട്ടത്തോടെ ഇറങ്ങിയാൽ കൂടുതൽ രോഗവ്യാപനത്തിനാണ് ഇടയാക്കുക. കടകൾ എല്ലാ ദിവസം തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനുമുള്ള അനുമതിയാണ് സർക്കാർ നൽകേണ്ടത്. ഉപജീവനമാർഗം പാടെ മുട്ടുമ്പോൾ വ്യാപാരികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയാൽ സർക്കാരിനോ സംഘടനാ ഭാരവാഹികൾക്കോ അവരെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും രാജു അപ്‌സര വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |