@ കിലോഗ്രാം വില 220
കോഴിക്കോട്: ഇടത്തട്ടുകാരുടെ വലയിൽ കുടുങ്ങി ചെറുകിട - ഇടത്തരം കർഷകരുടെ കോഴികൾ തീർന്നതോടെ കോഴി ഇറച്ചി വില കുതിക്കുന്നു. കിലോഗ്രാം വില 220 രൂപയിൽ എത്തി നിൽക്കുകയാണ്. വില ഇനിയും ഉയരുമെന്നാണ് സൂചന. ഒരു മാസം മുമ്പ് 140 - 150 രൂപയായിരുന്നു. ഈ സമയത്താണ് ഭൂരിപക്ഷം ചെറുകിട - ഇടത്തരം കർഷകരും കോഴികളെ വിറ്റഴിച്ചത്. ഫാമിൽ ഇറച്ചിക്കോഴിക്ക് ലഭിച്ചത് 50 മുതൽ 60 രൂപ വരെയായിരുന്നു.
കൊവിഡ് രൂക്ഷമാവാൻ പോവുകയാണ്. ഇപ്പോൾ വിറ്റില്ലെങ്കിൽ വൻ നഷ്ടം വരാൻ സാദ്ധ്യതയുണ്ടെന്ന് ചെറുകിടക്കാരെയും ഇടത്തരം കർഷകരെയും തെറ്റിദ്ധരിപ്പിച്ചാണ് ഇടത്തട്ടുകാർ കർഷകരിൽ നിന്ന് ഇറച്ചിക്കോഴികളെ മൊത്തമായി വാങ്ങി കൂട്ടിയത്. പലരും വൻ നഷ്ടം സഹിച്ചാണ് കച്ചവടം നടത്തിയത്.
നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയാതെ പലരും കോഴി വളർത്തൽ നിർത്തി. ചെറുകിടക്കാർ മേഖലയിൽ നിന്ന് പിന്മാറിയതോടെ വൻകിടക്കാർ വില വർദ്ധിപ്പിക്കുകയാണ്. ഈ നില തുടർന്നാൽ ബലി പെരുന്നാൾ ആകുമ്പോഴേക്കും കോഴിയിറച്ചി വില താങ്ങാൻ കഴിയാതെ വരും. എന്നാൽ ഇതിന്റെ ഗുണം ബഹുഭൂരിപക്ഷം കർഷകർക്കും ലഭിക്കില്ല. ലാഭം വിരലിലെണ്ണാവുന്ന വൻകിട കോഴി ഫാം ഉടമകൾക്ക് മാത്രം. അതെസമയം ഇടത്തട്ടുകാരുടെ ലാഭത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തമിഴ്നാട്ടിൽ നിന്ന് ഇപ്പോൾ ഇറച്ചിക്കോഴികൾ എത്തുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |