കോഴിക്കോട്: അക്ഷയ കേന്ദ്രത്തിൽ തിരക്കായിരിക്കുമെന്ന് കരുതി സ്വകാര്യ ജനസേവന കേന്ദ്രങ്ങളിൽ പോകുന്നവർ ഓർക്കണം, വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് ഭാവിയിൽ കുരുക്കാവാം. കൊവിഡ് പ്രതിസന്ധി മുതലെടുത്ത് നാടുനീളെ നിരവധി സ്വകാര്യ ജനസേവന കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. തിരക്കൊഴിവാക്കി കാര്യങ്ങൾ വേഗത്തിൽ ചെയ്തുപോകാമെന്ന ആളുകളുടെ മനോഭാവം ഇവർ വളമാക്കുകയാണ്. കൊവിഡ് ദുരിതമകറ്റാൻ ക്ഷേമനിധി അടക്കം പലതരം ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷകൾ സ്വന്തമായി അയക്കാൻ കഴിയുമെങ്കിലും സാങ്കേതിക ജ്ഞാനത്തിന്റെ കുറവും അസൗകര്യവും കാരണം പലരും അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം അംഗീകൃത സേവന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്കിൽ നിന്ന് രക്ഷ തേടുന്നവരാണ് സ്വകാര്യ ജനസേവന കേന്ദ്രങ്ങളുടെ 'കെണി' യിൽ പെടുന്നത്.
മുന്നറിയിപ്പ് അറിയണം, കുരുക്ക് പലവിധം
സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളിൽ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. സ്വകാര്യ ജനസേവന കേന്ദ്രങ്ങളിൽ ഒരു വ്യക്തിയുടെ വിവരങ്ങൾ ഉപയോഗിച്ച് അഞ്ചുതവണ വരെ രജിസ്റ്റർ ചെയ്യാം. ഒന്നോ രണ്ടോ ആവശ്യങ്ങളുമായി വരുന്ന വ്യക്തികളുടെ വിവരങ്ങൾ മറ്റൊരാൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ക്ഷേമനിധി അപേക്ഷകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് എത്തുന്നവർ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ കൈമാറിയാണ് പോകുന്നത്. വ്യക്തിഗത വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറേണ്ടതില്ലെന്ന് അറിഞ്ഞിരിക്കണം. സർക്കാർ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നില്ലെന്ന് താലൂക്ക് തഹസിൽദാർമാർ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ പരിശോധന നടത്തി ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
അക്ഷയ കേന്ദ്രങ്ങൾ സുരക്ഷിതം
സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ 2002ൽ പ്രവർത്തനമാരംഭിച്ച ജനസേവന സംവിധാനമാണ് അക്ഷയ കേന്ദ്രങ്ങൾ. ജില്ലാ കളക്ടർ കോ ഓർഡിനേറ്റ് ചെയ്യുന്ന കൺട്രോളിംഗ് ബോഡിക്കാണ് മേൽനോട്ട ചുമതല. സർക്കാർ നിയന്ത്രണത്തിലായതിനാൽ പൊതുജനങ്ങൾ സമർപ്പിക്കുന്ന രേഖകൾ സുരക്ഷിതമായിരിക്കും. ഒരോ സ്ഥാപനത്തിനും നമ്പറും രേഖകളും ഉണ്ട്. സർക്കാർ നൽകുന്ന ലോഗിൻ ആയതിനാൽ വിശ്വസ്തതയോടെ ഉപയോഗിക്കാം. കുറച്ച് സമയം കാത്തിരുന്നാലും കൈമാറിയ രേഖകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നതാണ് അക്ഷയ കേന്ദ്രങ്ങളുടെ മേൻമയെന്ന് അറിയണം.
ജനസേവന കേന്ദ്രങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജനങ്ങളുടെ വിശ്വാസ്യത ദുരുപയോഗം ചെയ്യുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
എം.കെ ഹെഗൽ, ജില്ല സെക്രട്ടറി, ഐ.ടി എംപ്ലോയീസ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |