കോഴിക്കോട്: ഉരുക്കളുടെ നാട്ടിൽ നിന്ന് ഇനി ആഡംബര നൗകയും. പക്ഷെ, തേക്കിൻ തടിയിൽ അല്ലെന്ന് മാത്രം. 55000 പച്ച ഈർക്കിലുകൾ ചേർന്നാണ് ഈ കൗതുക നൗകയുടെ പിറവി !. ബേപ്പൂർ ചെറുവണ്ണൂർ റോഡിൽ ദർശനത്തിൽ രവീന്ദ്രൻ - സൗമിനി ദമ്പതികളുടെ മകൻ ഷിജു യെല്ലോറയ്ക്ക് നൗക പണിയാൻ വേണ്ടി വന്നത് ആറുമാസമാണ്. നാലര അടി നീളവും രണ്ടര അടി ഉയരവും ഒന്നരയടി വീതിയുമുളളതാണ് നൗക. ഫെവിക്കോളും ഫെവി ക്വിക്കും ഉപയോഗിച്ചായിരുന്നു ഈർക്കിളുകൾ ഒട്ടിച്ചെടുത്തത്.
വർഷങ്ങൾക്ക് മുമ്പ് കളിമണ്ണിൽ തുടങ്ങിയ നിർമ്മാണ പരീക്ഷണം ഈർച്ചപ്പൊടിയും തീപ്പെട്ടിക്കൊള്ളിയും കടന്ന് ഈർക്കിളിൽ എത്തിനിൽക്കുകയാണ്. ഈഫൽ ടവർ, ബുർജ് ഗലീഫ തുടങ്ങി നിരവധി സൃഷ്ടികളാണ് ഷിജുവിന്റെ കരവിരുതിൽ ജന്മമെടുത്തത്. അടുത്തതായി ന്യൂസ് പേപ്പറിൽ ഒരുകൈ നോക്കാനുളള ഒരുക്കത്തിലാണ് ഈ മുപ്പത്തഞ്ചുകാരൻ.
രണ്ടുതവണ ആർട്ട് ഗാലറിയിൽ ഷിജുവിന്റെ സൃഷ്ടികൾ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. കൊവിഡ് കാലത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഷിജുവിന്റെ മനസിൽ ഈർക്കിൾ നൗകയെന്ന ആശയമുണ്ടാവുന്നത്. ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രങ്ങളിൽ പോയി കുറച്ചൊക്കെ പഠിച്ചു. യൂട്യൂബിനെയും ആശ്രയിച്ചു. ഇതിനിടെ ആരംഭിച്ച ടാറ്റൂ സ്റ്റുഡിയോയിലെ ഇടവേളകളിലായിരുന്നു നൗകയുടെ നിർമാണം. രണ്ടാംതരംഗ ലോക്ക്ഡൗണിനിടെ നൗക യാഥാർത്ഥ്യമായി. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ സൃഷ്ടികളെല്ലാം ചേർത്ത് പ്രദർശനം നടത്തിയ ശേഷം വിൽക്കാനാണ് ഷിജുവിന്റെ തീരുമാനം. ഭാര്യ ശ്രുതിയും മക്കളായ ധനഞ്ജയും ധർഷിത്തും പ്രോത്സാഹനവുമായി കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |