കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഒരുക്കിയ വേദസപ്താഹത്തിന്റെ മൂന്നാം ദിനമായ ഇന്നലെ മുറജപവും മുറഹോമവും നടന്നു. യജുർവേദീയ മുറഹോമത്തിൽ അഗ്‌നിചയനം (നമക-ചമകങ്ങൾ), സാവിത്ര കാഠകചയനം, നാചികേത കാഠകചയനം, ചാതുർഹോത്രീയ കാഠകചയനം, വൈശ്വശൃജ കാഠകചയനം, ആരുണ കേതുക ചയനം, അരുണപ്രശ്‌നം എന്നിവയുടെ മന്ത്രങ്ങൾ വിനിയോഗിച്ചു. കർണാടകയിലെ സംസ്‌കൃത ഗ്രാമമായ മത്തൂരിൽ നിന്നുള്ള വിദ്വാൻ രാഘവേന്ദ്ര ഭട്ടും സുബ്രഹ്മണ്യ ശ്രൗതിയുമാണ് യജുർവേദീയ മുറഹോമത്തിന് കാർമ്മികത്വം വഹിച്ചത്. ഇവരുടെ കാർമ്മികത്വത്തിൽ നമക മന്ത്രങ്ങൾ വിനിയോഗിച്ചുള്ള രുദ്ര യജ്ഞവും നടന്നു. കാശ്യപാശ്രമത്തിലെ വേദപാഠികളായ കേതൻ മഹാജൻ, കൃഷ്ണചന്ദ്ര ആര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഋഗ്വേദ മുറജപം നടന്നത്. വൈകിട്ട് നടന്ന ജ്ഞാനയജ്ഞത്തിൽ 'ആചാരണങ്ങളുടെ പ്രാധാന്യം അനുഭവങ്ങളിലൂടെ' എന്ന വിഷയത്തിൽ സിനു മണികണ്ഠൻ പ്രഭാഷണം നടത്തി. തുടർച്ചയായ ഒമ്പതാമത്തെ വർഷമാണ് കർക്കടക മാസാംരഭത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദസപ്താഹം സംഘടിപ്പിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി സൂം കോൺഫറൻസിലൂടെയാണ് ഇത്തവണ വേദസപ്താഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |