കോഴിക്കോട്: ജനമനസുകളിൽ ശാന്തിയുടെയും സമാധാനത്തിന്റെയും വിത്തുകൾ വിതയ്ക്കാനും അവ വളർത്താനും സഹായകമാണ് വേദപാരായണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'വേദസപ്താഹം 2021"ന് ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം.
മാനവിക ഐക്യത്തിന്റെ പുതിയ സന്ദേശങ്ങൾ എത്തിക്കാൻ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഈ പ്രവർത്തനങ്ങളെ ആധുനിക കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളുമായി സമന്വയിപ്പിച്ച് അതുവഴി മതസാഹോദര്യത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദസപ്താഹത്തിന്റെ നാലാം ദിനത്തിൽ മുറജപവും മുറഹോമവും നടന്നു. യജുർവേദീയ മുറഹോമത്തിൽ രാജസൂയയജ്ഞം, കാമ്യേഷ്ടി, നക്ഷത്രേഷ്ടി, ദിവശ്യേന ആപാഘാ ഇഷ്ടി, സാത്രായേണം, കോകിലശ്രൗത്രാമണി എന്നിവയുടെ മന്ത്രങ്ങൾ വിനിയോഗിച്ചു.
വിദ്വാൻ രാഘവേന്ദ്ര ഭട്ടും സുബ്രഹ്മണ്യ ശ്രൗതിയുമാണ് യജുർവേദീയ മുറഹോമത്തിന് കാർമ്മികത്വം വഹിച്ചത്.ഇവരുടെ കാർമ്മികത്വത്തിൽ യജുർവേദീയ രുദ്രമന്ത്രങ്ങൾ വിനിയോഗിച്ചുള്ള രുദ്ര യജ്ഞവും നടന്നു. കാശ്യപാശ്രമത്തിലെ വേദപാഠികളായ കേതൻ മഹാജൻ, കൃഷ്ണചന്ദ്ര ആര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഋഗ്വേദ മുറജപം നടന്നത്. വൈകിട്ട് നടന്ന ജ്ഞാനയജ്ഞത്തിൽ 'സത്സംഗം എന്ത്, എന്തിന്? എന്ന വിഷയത്തിൽ ശാലിനി പി രാജീവ് പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |