കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് ജീവനക്കാരും യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീരുമാനത്തിൽ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെ കോടതിയെ സമീപിച്ച ജീവനക്കാർക്ക് മൂന്നുമാസത്തിനകം പരിഹാരം കാണുമെന്നായിരുന്നു നൽകിയ ഉറപ്പ്. അതെസമയം മാനേജ്മെന്റ് പറഞ്ഞ കാലാവധി ജൂണിൽ അവസാനിച്ചിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരത്തിന് ജീവനക്കാർ തയ്യാറെടുക്കുന്നത്.
ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ 2021 ജനുവരി 31നും മെക്കാനിക്ക് വിഭാഗത്തിൽ ഫെബ്രുവരി 15നുമാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും വിദൂര ഡിപ്പോയിൽ ജോലി ചെയ്ത ജീവനക്കാരുടെ ഇൻക്യുബൻസി കാലാവധി മാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അന്നുതന്നെ വ്യാപക പരാതി ഉയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ സ്ഥലംമാറ്റം നടപ്പാക്കാൻ കഴിയില്ലെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. കോഴിക്കോട് ജില്ലയിൽ മാത്രം 150ലേറെ പേരെ തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകത കാരണം നേരത്തെ ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്തവരെ തന്നെ വീണ്ടും ദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
വിദൂര ജില്ലകളിൽ തുടർച്ചയായി മൂന്നു വർഷവും മലയോര മേഖലകളിൽ രണ്ടുവർഷവും ജോലി ചെയ്താൽ ഇൻക്യൂബൻസി കാലാവധി പൂർത്തിയാവുകയും ഇവർക്ക് പിന്നീട് സ്വന്തം ജില്ലയിൽ നിയമനം നൽകണമെന്നും വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് മാറ്റാമെന്നുമാണ് ചട്ടം. എന്നാൽ ഇൻക്യുബൻസി കാലാവധി പൂർത്തിയായവരെയും വിദൂര ജില്ലയിലേക്ക് മാറ്റിയിട്ടുണ്ട്. അതെസമയം കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് പരാതികളിൽ പരിഹാരം വൈകിയതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിശദീകരണം.
" പ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാത്തതിനാൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കോഴിക്കോട് ജില്ലയിലേക്ക് മാറ്റുന്നില്ലെങ്കിൽ സമീപ ജില്ലകളിലേക്കെങ്കിലും മാറ്റണമെന്നാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയവരുടെ ആവശ്യം.
സിദ്ധിഖലി, കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |