രോഗികൾ 1870, ടി.പി.ആർ 15.76
കോഴിക്കോട്: ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വീണ്ടും ഉയരുന്നു. ഈ മാസം രണ്ട് ദിവസമൊഴികെ 1000ത്തിന് മുകളിലാണ് രോഗ ബാധിതർ. ടി.പി.ആറും 10 ശതമാനത്തിന് മുകളിൽ നിൽക്കുകയാണ്. കഴിഞ്ഞ നാല് ദിവസവും 1500ന് മുകളിലാണ് രോഗം സ്ഥിരീകരിച്ചവർ. ഇന്നലെ 1870 പേർക്കാണ് പോസിറ്റീവായത്.
ഇന്നലെ രോഗികളായ 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1842 പേരാണ് രോഗികളായത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12080 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 780 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 19778 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 2760 പേർ ഉൾപ്പടെ 44565 പേർ നിരീക്ഷണത്തിലുണ്ട്.
എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ
ടി.പി.ആർ 30ന് മുകളിൽ
എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ടി.പി.ആർ 30 ശതമാനത്തിന് മുകളിലാണ്. ചങ്ങരോത്ത് പഞ്ചായത്തിൽ 42.6 ശതമാനമാണ് ടി.പി.ആർ. 101 പേരെ പരിശോധിച്ചതിൽ 43 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. തലക്കുളത്തൂർ- 35.3, കട്ടിപ്പാറ- 34.4, ഓമശ്ശേരി- 31.6, കായക്കൊടി- 31.5, കുറ്റ്യാടി -31.5, ചാത്തമംഗലം- 30.5, കാരശ്ശേരി -30.2 ശതമാനവുമാണ് ടി.പി.ആർ. കായണ്ണ, മടവൂർ, മാവൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ 30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
''കൊവിഡ് ബാധിതരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകൾ ചെയ്യുന്നവർ, രോഗലക്ഷണമുള്ളവർ എന്നിവർ പരിശോധനയ്ക്ക് വിധേയരാകണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതൽ പേർക്ക് പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. സോപ്പ്, സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം എന്നീ കൊവിഡ് പ്രതിരോധ ശീലങ്ങൾ കൃത്യമായി പാലിക്കണം. പുതിയ തരംഗം ഒഴിവാക്കാൻ സാമൂഹിക ജാഗ്രതയും കരുതലും ഉണ്ടാവണം. ഡോ.വി.ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ
ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ
ഡിസിസിയിലേക്ക് മാറ്റണം: കളക്ടർ
കോഴിക്കോട്: രോഗവ്യാപനം തടയാൻ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് (ഡിസിസി) മാറ്റണമെന്ന് ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശിച്ചു. ഡിസിസി സൗകര്യമില്ലാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉടൻ ആരംഭിക്കണമെന്നും മെഡിക്കൽ ഓഫീസർമാരുടെ കൊവിഡ് അവലോകന യോഗത്തിൽ കളക്ടർ പറഞ്ഞു.
ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സക്കെത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ പഞ്ചായത്ത് തല ഉദ്യോഗസ്ഥർക്ക് കൈമാറണം. കൊവിഡ് പരിശോധന വർദ്ധിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് ക്യാമ്പുകൾ നടത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൊവിഡ് കൺട്രോൾ റൂം ശക്തിപ്പെടുത്തണം. കൺട്രോൾ റൂം ഇല്ലെങ്കിൽ പുനരാരംഭിക്കണം.
ആശാ വർക്കർമാരെ ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സമ്പർക്ക പരിശോധന വർദ്ധിപ്പിക്കണം. സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈൻ ചെയ്യണം. ഒ.പികളിൽ പരിശോധനയ്ക്ക് എത്തുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധനയ്ക്ക് തയ്യാറാകാത്തവരെ ക്വാറന്റൈൻ ചെയ്യണം. കൊവിഡ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ജാഗ്രതാ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഓൺലൈൻ യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പങ്കെടുത്തു.
പിടിമുറുക്കി പൊലീസും
കോഴിക്കോട്: കൊവിഡിനെ പ്രതിരോധിക്കാൻ ജില്ലയിൽ പരിശോധന കർശനമാക്കി പൊലീസ്. നഗര പരിധിയിൽ 530 പൊലീസ് ഉദ്യോഗസ്ഥരെയും റൂറലിൽ 300 പേരെയും വിന്യസിച്ചു. പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ഒരു ചെക്കിംഗ് പോയിന്റ് അധികമായി ആരംഭിച്ചു. കടകളിലെ സാമൂഹ്യ അകലം നിരീക്ഷിക്കാൻ നാലു പേരടങ്ങുന്ന സ്‌ക്വാഡ് സജ്ജമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഗര പരിധിയിൽ 19 കടകൾ അടപ്പിച്ചു. ഏഴ് കടകൾക്കെതിരെ കേസെടുത്തു. 121 വാഹനങ്ങൾ പിടിച്ചെടുത്തു. നാല് വാഹനങ്ങൾക്കെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രണം ലംഘിച്ച 484 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 46 കേസുകളും റൂറലിൽ 66 കേസുകളുമെടുത്തു. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 253, റൂറലിൽ 119 കേസുകളുമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |