കോഴിക്കോട്: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഓണത്തിനെങ്കിലും സിനിമ തിയറ്ററുകൾ ഓണാക്കാൻ കഴിയുമെന്ന പ്രതീക്ഷയുമായി ഉടമകൾ. ലോക്ക് ഡൗൺ ഇളവുകൾ ലഭിക്കാത്തതിനാൽ റംസാൻ സീസണിലും കേരളത്തിലെ ചെറുതും വലുതുമായ 790 ഓളം തിയറ്ററുകൾ അടഞ്ഞു തന്നെ കിടന്നു. ഇനിയുളള പ്രതീക്ഷ ഓണ സിനിമകളുടെ പ്രദർശനമാണ്. അതിന് സർക്കാർ കനിയണം. ആഗസ്റ്റ് 12ന് മോഹൻലാൽ ചിത്രം എല്ലാ തിയറ്ററിലും റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ടൊവിനോ നായകനാകുന്ന ഒന്നിൽ കൂടുതൽ സിനിമകൾ വേറെയുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ഉടമകൾ.
15 മാസത്തോളം അടഞ്ഞതിനാൽ ഭീമമായ നഷ്ടമാണ് തിയറ്റർ മേഖലയിൽ ഉണ്ടായിരിക്കുന്നത്. പ്രദർശനം മുടങ്ങിയാലും പ്രൊജക്ടറുകൾ, ജനറേറ്റർ, എ.സി തുടങ്ങിയവ കേടുവരാതിരിക്കാൻ ആഴ്ചയിൽ ഒന്നിടവിട്ട് പ്രവർത്തിപ്പിക്കണം. ഇതിനായി ഒന്നര ലക്ഷത്തോളം രൂപ ഓരോ തിയറ്ററിനും ചെലവാകും. വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജ് ഒഴിവാക്കാത്തതിനാൽ ആയിനത്തിൽ ലക്ഷങ്ങൾ വേറെയും കാണണം. ബാങ്ക് വായ്പയെടുത്ത് തിയറ്ററുകൾ മൾട്ടിപ്ലക്‌സ് ആക്കിയ മിക്ക ഉടമകളും തിരിച്ചടവ് മുടങ്ങി നട്ടംതിരിയുകയാണ്. ശമ്പളം നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. 15 പേർ ജോലിക്കുണ്ടായിരുന്ന പല തിയറ്ററുകളിലും 2- 3 തൊഴിലാളികൾ മാത്രമായി. ഇവർക്കും ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
കൊവിഡിന്റെ രണ്ടാം വരവോടെ ഏപ്രിൽ 24നാണ് തിയറ്ററുകൾക്ക് രണ്ടാമതും പൂട്ടുവീണത്. ആദ്യ ലോക്ക് ഡൗണിന് ശേഷം മൂന്ന് മാസം പ്രവർത്തിച്ചെങ്കിലും നഷ്ടമായിരുന്നു. സാധാരണ കിട്ടുന്നതിന്റെ 30- 40 ശതമാനം വരെയായിരുന്നു വരുമാനം. വിനോദ നികുതിയിൽ 10 ശതമാനം ഇളവ് നൽകിയെങ്കിലും പ്രദർശനമില്ലാത്തതിനാൽ ഗുണമുണ്ടായില്ല. അടച്ചിട്ട കാലയളവിലെ നികുതി ഇളവുകൾ ഇതുവരെ നൽകിയിട്ടില്ലെന്ന് ഉടമകൾ പറയുന്നു.
''കടുത്ത പ്രതിസന്ധിയിലൂടെയാണ് തിയറ്ററുകൾ മുന്നോട്ടു പോകുന്നത്. അടച്ചിടൽ തുടർന്നാൽ പിടിച്ചു നിൽക്കാനാകില്ല. ഓണത്തിന് റീലീസ് ഉണ്ടായാൽ അത്രയും ആശ്വാസം. ആ പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. സർക്കാർ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തങ്ങൾക്ക് അനുകൂലമായിരിക്കും തീരുമാനമെന്ന പ്രതീക്ഷയുണ്ട്''
സുരേഷ് ജോസഫ് , ഫിയോക് ജനറൽ സെക്രട്ടറി
''16 ജീവനക്കാർ ഉണ്ടായിരുന്നു. തുടക്കത്തിൽ എല്ലാവർക്കും മുഴുവൻ ശമ്പളവും നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 25, 50 ശതമാനമായി ശമ്പളം കുറച്ചു. 2-3 പേരെ വച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.-
അലങ്കാർ ഭാസ്കരൻ, അലങ്കാർ മൂവീസ് , കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |