കോഴിക്കോട് : സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയ്ക്കെതിരെ തുടർനടപടികൾക്കായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായി സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു. ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് മൂന്നിന് ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും. എല്ലാ സംഘടനയുടെയും രണ്ട് വീതം ഭാരവാഹികൾ പങ്കെടുക്കും. ധർണയ്ക്ക് ശേഷം സമിതി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കും.
ജില്ലാതലത്തിൽ സമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ സംസ്ഥാനവ്യാപകമാക്കാനും യോഗം തീരുമാനിച്ചു. മുസ്ലിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനെ വർഗീയമായി അധിക്ഷേപിക്കുന്ന പ്രവണതയ്ക്കെതിരെ ബോധവത്കരണം നടത്തും.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, പി.എം.എ സലാം (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി (കേരള നദ്‌വത്തുൽ മുജാഹിദീൻ), പി. മുജീബ് റഹ്മാൻ (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |