ജില്ലാ പഞ്ചായത്ത് ധനപത്രികയ്ക്ക് അംഗീകാരം
കോഴിക്കോട്: കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റേതായി രണ്ട് പൊതുഅടുക്കള വരുന്നു. ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ധനകാര്യസ്ഥിരം സമിതി 2020 – 21 വർഷത്തേക്ക് തയ്യാറാക്കിയ ധനപത്രികയ്ക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകാരം നൽകി. 1 51,23,92,873 രൂപ ചെലവും 33,201,177 രൂപ നീക്കിയിരിപ്പുമുള്ളതാണ് പത്രിക. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ നിരവധി പദ്ധതികൾക്കുള്ള ഫണ്ടാണ് ധനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രസവ ശുശ്രൂഷ, പാലിയേറ്റീവ് പരിചരണം എന്നിവയ്ക്കായി 70 പേർക്ക് പരിശീലനം നൽകാനും ഭരണസമിതി തീരുമാനിച്ചു. കുടുംബശ്രീയിലെ അംഗങ്ങൾക്ക് വരുമാനവും ജോലിത്തിരക്കുള്ള കുടുംബങ്ങൾക്ക് ആശ്വാസവുമെന്ന നിലയിലാണ് ഈ പദ്ധതി ഏറ്റെടുക്കുന്നത്. ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന പുതുപ്പാടിയിലെ 103 പട്ടികവർഗ വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റ് നൽകും.
പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി. സുരേന്ദ്രൻ, എൻ.എം. വിമല എന്നിവരും കൂടത്താംകണ്ടി സുരേഷ്, പി. ഗവാസ്, സി.എം. യശോദ, പി.പി. പ്രേമ, സെക്രട്ടറി ടി അഹമ്മദ് കബീർ തുടങ്ങിയവരും സംസാരിച്ചു.
പ്രമേയത്തിന് അനുമതിയില്ല; യു.ഡി.എഫ് ഇറങ്ങിപ്പോയി
സംസ്ഥാനത്ത് എല്ലാ ദിവസവും തുറക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപെടുന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. അനുമതി നിഷേധിച്ചതിന്റെ കാരണം ബോദ്ധ്യപ്പെടുത്തണമെന്ന് പ്രമേയം കൊണ്ടുവന്ന എം.ധനീഷ് ലാൽ ആവശ്യപ്പെട്ടപ്പോൾ വിഷയം ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ പെടുന്നതല്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വ്യാപാരി സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ചർച്ചയിലൂടെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നു വൈസ് പ്രസിഡന്റ് എം.പി. ശിവാന്ദനും പറഞ്ഞു.
ഇത് അവകാശനിഷേധമാണന്നു കോൺഗ്രസ് ലീഡർ ഐ.പി. രാജേഷ് കുറ്റപ്പെടുത്തി. പിന്നീട് യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് അംഗങ്ങൾ പുറത്ത് പ്രതീകാത്മകമായി പ്രമേയം അവതരിപ്പിച്ചു. നാസർ എസ്റ്റേറ്റ് മുക്ക് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |