കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പെട്രോൾ ബങ്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നതിനെതിരെ വിയോജിപ്പ് ശക്തമാവുന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം താളംതെറ്റുമെന്നും മാവൂർ റോഡിൽ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുമെന്നുമാണ് ഉയരുന്ന ആക്ഷേപം. കോഴിക്കോട്ടെ പെട്രോൾ ബങ്കിലേക്ക് പൊതുജനങ്ങളെ കൂടി അനുവദിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. എന്നാൽ ഇത് നഗരത്തിൽ കൂടുതൽ ഗതാഗത ക്കുരുക്കിന് കാരണമാകുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിലയിരുത്തൽ.
ബസ് സ്റ്റാൻഡിലേക്കുളള പ്രവേശനം പരിഷ്ക്കരിക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബസ് പുറത്തേക്ക് പോകുന്ന വഴിയിലൂടെ അകത്തേക്ക് പ്രവേശിപ്പിച്ച് ബസിന്റെ പിൻഭാഗം ട്രാക്കിലേക്ക് പാർക്ക് ചെയ്യാനും കയറി വരുന്ന ഭാഗത്ത് കൂടി പുറത്തേക്ക് പോകുന്ന തരത്തിലുമാണ് നവീകരണം. അശാസ്ത്രീയ നിർമ്മാണം മൂലം ഇപ്പോൾ തന്നെ ബസ് ട്രാക്കിലേക്ക് കയറ്റിവെക്കാൻ ഡ്രെെവർമാർ ബുദ്ധിമുട്ടുകയാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. മുൻഭാഗത്തെ റൂട്ട് ബോർഡ് നോക്കാൻ യാത്രക്കാർ ട്രാക്കിലേക്ക് വന്നാൽ അപകടത്തിന് ഇടയാക്കുമെന്നും അവർ ചൂണ്ടികാട്ടുന്നു.
ബസ് അകത്തേക്ക് കയറി വരുന്ന വീതിയുള്ള ഭാഗമാണ് ബങ്ക് വിപുലീകരണത്തിനായി ആറ് മീറ്ററായി ചുരുക്കുന്നത്. അതുവഴി ബസുകൾ പുറത്തേക്ക് ഇറങ്ങുകയും ബങ്കിലേക്ക് മറ്റ് വാഹനങ്ങൾ കയറുകയും ചെയ്യുമ്പോൾ മാവൂർ റോഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാനും സർവീസുകൾ വൈകാനും സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലത്ത് നടപ്പാക്കുന്ന ഇത്തരം പരിഷ്ക്കാരങ്ങൾ നിർത്തിവയ്ക്കണമെന്നാണ് വിവിധ തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |