കോഴിക്കോട്: സർക്കാർ അനുവദിച്ച സമയം കഴിഞ്ഞിട്ടും അനർഹമായ റേഷൻ കാർഡ് മാറ്റാൻ അപേക്ഷ നൽകാത്തവർ ഇനി പിഴ നൽകേണ്ടി വരും. മുൻഗണനാ കാർഡ് അനർഹമായി ഉപയോഗിക്കുന്നവർക്ക് മാറ്റാനുളള സമയം ഈ മാസം 15 വരെയായിരുന്നു. എന്നാൽ സമയപരിധി അവസാനിച്ചിട്ടും ഓൺലൈനായും തപാൽ മുഖേനയും ഇപ്പോഴും അപേക്ഷ സമർപ്പിക്കുന്നവരുണ്ട്. ജില്ലയിൽ ഇതുവരെ 11, 526 അപേക്ഷകളാണ് ലഭിച്ചത്. അതെസമയം തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ നിർദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉത്തരവു ലഭിക്കുന്ന മുറയ്ക്ക് അനർഹരുടെ വീടുകളിൽ പരിശോധനയടക്കം നടക്കും. ദേശീയ ഭക്ഷ്യ ഭദ്രത നിയമപ്രകാരം 2016 നവംബർ മുതൽ അനർഹമായി കൈപ്പറ്റിയ സാധനങ്ങളുടെ അധിക വില പിഴയായി ഈടാക്കുമെന്നും പിഴയൊടുക്കാത്തവർ റവന്യു റിക്കവറി നടപടികൾ ഉൾപ്പെടെ നേരിടേണ്ടി വരുമെന്നായിരുന്നു സർക്കാർ ഉത്തരവ്.
മുൻഗണനാ കാർഡിന്
അർഹതയില്ലാത്തവർ
സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസിൽ നിന്ന് വിരമിച്ചവർ, ആദായ നികുതി നൽകുന്നവർ, പ്രവാസികളടക്കം കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്കെല്ലാമായി പ്രതിമാസം 25,000 രൂപയോ അതിലധികമോ വരുമാനം, ഒരു ഏക്കറിലധികം ഭൂമി കൈവശമുള്ളവർ, 1000 ചതുരശ്രയടിയ്ക്ക് മുകളിൽ വീട്, ഫ്ലാറ്റ് സ്വന്തമായി ഉള്ളവർ, ടാക്സി ഒഴികെ നാലുചക്ര വാഹനം സ്വന്തമായി ഉള്ളവർ എന്നിവരാണ് അർഹതയില്ലാത്തവരുടെ പട്ടികയിൽ വരുന്നത്.
സർക്കാർ ഉത്തരവ് വരുന്ന പക്ഷം കർശനമായ തുടർ നടപടികളിലേയ്ക്ക് കടക്കും.
കെ. രാജീവ്, ജില്ലാ സപ്ലൈ ഓഫീസർ
ഇതുവരെ കാർഡ് തിരിച്ചേൽപ്പിച്ചവർ
മഞ്ഞ കാർഡ്- 709 (എ.വെ)
പിങ്ക് കാർഡ്- 6434 (പി.എച്ച്.എച്ച്)
നീല കാർഡ്- 4383 (എൻ.പി.എസ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |