കോഴിക്കോട്: പിതാവിനൊപ്പം ലെെവ് ചിത്രരചനയ്ക്കായി ദുബായിലെത്തിയ റോഷ്‌ന സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഈ യാത്ര ഗിന്നസ് വേൾഡ് റെക്കോർഡിലാക്കാണെന്ന്.
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 25-ാം സീസണോടനുബന്ധിച്ച് അധികൃതർ ഏർപ്പെടുത്തിയ 25 അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്ന് സ്വന്തമാക്കുകയായിരുന്നു മുക്കം കാരശ്ശേരി സ്വദേശിനിയായ ഈ 19-കാരി. ഇതോടെ ഈ നേട്ടം കെെവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ഖ്യാതി കൂടിയായി റോഷ്‌നയ്ക്ക്. ഗ്ലോബൽ വില്ലേജിലെ വിവിധ രാജ്യങ്ങങ്ങളുടെ പവലിയനുകൾ കാർട്ടൂൺ സ്‌കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു ഈ നേട്ടം. ഓരോ രാജ്യത്തിന്റെയും സംസ്‌കാരം, കല, ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം നിറഞ്ഞിരുന്നു സ്കെച്ചിൽ.
ഒരു കൊച്ചുകുട്ടി ലോകരാജ്യങ്ങളിലെ അത്ഭുതക്കാഴ്ചകൾ ആസ്വദിക്കുന്നതാണ് കാർട്ടൂൺ സ്ട്രിപ്പിലൂടെ റോഷ്‌ന വരച്ചു തീർത്തത്. 404 മീറ്റർ നീളവും 10 സെന്റീമീറ്റർ വീതിയുമുള്ള സ്ട്രിപ്പ് 20 ദിവസം കൊണ്ട് പൂർത്തീകരിക്കുകയായിരുന്നു. 15 ദിവസം ചിത്രങ്ങൾ വരയ്ക്കാനും ബാക്കിയുള്ള ദിവസങ്ങളിൽ മിനുക്കുപണിയുമായിരുന്നു. 498 ഷീറ്റുകളിലായി വരച്ച സൃഷ്ടി രണ്ട് റീലുകളിലാക്കി അവതരിപ്പിക്കുകയായിരുന്നു.
എം ഇ എസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ റോഷ്‌നയ്ക്ക് ചെറുപ്പത്തിലേ വരയിൽ കമ്പമുണ്ടായിരുന്നു
കാർട്ടൂണിസ്റ്റായ പിതാവ് എം. ദിലീഫിൽ നിന്ന് കണ്ടുപഠിച്ചതല്ലാതെ വേറെ ക്ലാസുകൾക്കൊന്നും പോയിരുന്നില്ല. തെരുവുകളിലും ബീച്ചുകളിലും മാളുകളിലുമൊക്കെയായി ആളുകളുടെ ലെെവ് ചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. ആദ്യകാലങ്ങളിൽ ആളുകളുടെ മുഖങ്ങളെല്ലാം വരച്ചിരുന്നത് മണിക്കൂറുകൾ എടുത്തായിരുന്നങ്കിൽ പിന്നീട് അത് വെറും 5 മിനിറ്രിനുള്ളിൽ തീർക്കാമെന്നായി. അന്നു മുതലാണ് റെക്കോർഡ് കുറിയ്ക്കണമെന്ന മോഹമുയർന്നത്. പിന്നീട് അതിനുള്ള ശ്രമങ്ങളായി. 2015 ൽ ഒൻപതാം ക്സാസിൽ പഠിക്കവെ ലോകത്തെ ഏറ്റവും വലിയ ഇലക്‌ഷൻ പോസ്റ്റർ ഗിന്നസ് റെക്കോർഡിനായും റോഷ്‌ന ശ്രമിച്ചിരുന്നു.
ലോക്ക് ഡൗണിൽ വെറുതെയിരിക്കാതെ റോച്ചാർട്ട് യൂട്യൂബ് ചാനൽ വഴി കാർട്ടൂൺ ക്ലാസുകൾ ഒരുക്കാറുണ്ട്. എം ദിലീഫിന്റെയും സിവിൽ എൻജിനിയർ സുബൈദയുടെയും മകളാണ്. രഹ്ന. റെന, റയ എന്നിവർ സഹോദരിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |