കോഴിക്കോട്: ആറു ദിവസത്തെ അടച്ചിടലിനു പിറകെ ഇന്നലെ കടകൾ തുറന്നപ്പോൾ നഗരത്തിൽ തിരക്കിന്റെ പൂരം. പ്രധാന റോഡുകളിലൊക്കെയും വാഹനങ്ങളുടെ നിലയ്ക്കാത്തെ ഒഴുക്കായിരുന്നു സന്ധ്യ കഴിയുംവരെയും. കടകമ്പോളങ്ങളിലും ആളുകൾ നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ പൊലീസുകാർ പെടാപ്പാട് പെടുകയായിരുന്നു.
ലോക്ഡൗൺ കടുപ്പിച്ച സ്ഥലങ്ങളിൽ വെള്ളിയാഴ്ച മാത്രമെ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും പ്രവർത്തിക്കാൻ അനുമതിയുള്ളൂ.
ജില്ലയിൽ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്‌ഡൗണിന്റെ പിടിയിലാണെന്നിരിക്കെ സമ്പൂർണ ലോക്ക് ഡൗണാണ് അവിടങ്ങളിലൊക്കെയും. സി കാറ്റഗറിയിൽ വരുന്ന കോർപ്പറേഷൻ പരിധിയിലുമുണ്ട് കടുപ്പിച്ച നിയന്ത്രണങ്ങൾ. അതുകൊണ്ടുതന്നെ ഇളവിന്റെ ദിനം വന്നതോടെ ഒരു തരത്തിൽ ആളുകളുടെ പരക്കംപാച്ചിൽ തന്നെയായി.
നഗരത്തിൽ മിഠായിത്തെരുവിലും പാളയത്തും വലിയങ്ങാടിയിലുമെല്ലാം രാവിലെ മുതൽ ജനത്തിരക്ക് ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അവശ്യവസ്തുക്കളുടെ കടകളിലെന്ന പോലെ തുണിക്കടകൾ, ചെരുപ്പുകടക8, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കടകൾ, ഇലക്ട്രോണിക് സാധനങ്ങളുടെ കടകൾ, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളെല്ലാം ഇന്നലെ മുഴുവൻ സമയവും സജീവമായിരുന്നു. കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ നിന്നു തന്നെ. മത്സ്യ - മാംസ കടകളിലും തിരക്കേറി. ഹോട്ടലുകളിൽ പാഴ്സൽ വാങ്ങാനെത്തിയവരുടെ തിരക്ക് വല്ലാതെ കൂടിയപ്പോൾ ഏറെ നേരെ കാത്തിരിക്കേണ്ടി വന്നു.
സിറ്റി ബസ് സർവിസുകളിലടക്കം യാത്രക്കാർ നിറഞ്ഞു. ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഓട്ടോറിക്ഷക്കാർക്കും നിറുത്താത്ത സവാരിയായിരുന്നു. സ്വകാര്യവാഹനങ്ങൾ കൂടുതലായി നഗരത്തിൽ എത്തിയപ്പോൾ പ്രധാന റോഡുകളുടെ ഇരുവശത്തും പാർക്കിംഗിന്റെ തള്ള് കൂടിയായി. പരിശോധനയ്ക്ക് പൊലീസിന്റെ സാന്നിദ്ധ്യം മുഖ്യ വ്യാപാര കേന്ദ്രങ്ങലിലൊക്കെയുണ്ടായിരുന്നെങ്കിലും പലപ്പോഴും അവരുടെ വരുതിയിൽ നിൽക്കുന്നതായിരുന്നില്ല തിരക്ക്.
ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്, ജിം തുടങ്ങിയവയ്‌ക്കൊന്നും ഇന്നലെയും പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |