കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിന്റെ പ്രതിസന്ധി കടന്ന് കടലിൽ ഇറങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ഉള്ളിലുയരുന്നത് ആശങ്കയുടെ തിരമാല. കുതിക്കുന്ന ഇന്ധന വിലയും കൊവിഡ് നിയന്ത്രണങ്ങളും തീരത്തെ ചിരി കെടുത്തുകയാണ്. കാലാവസ്ഥ കൂടി പ്രതികൂലമായാൽ കടലിന്റെ മക്കൾക്ക് ജീവിതം വലിയ വെല്ലുവിളിയാകും.
ഡീസൽ വില താങ്ങാനാവാതെ 1000 ത്തിലധികം ബോട്ടുകളുള്ള ജില്ലയിൽ പകുതി മാത്രമാണ് കഴിഞ്ഞദിവസം കടലിലിറങ്ങിയത്. കഴിഞ്ഞ സീസണിൽ ഡീസൽ വില ലിറ്ററിന് 67 രൂപയായിരുന്നു. ഇന്നത് 95. 27 രൂപയിലേക്ക് ഉയർന്നു.
ഒരു തവണ കടലിൽ പോയി വരാൻ വലിയ ബോട്ടുകൾക്ക് 1500 മുതൽ 3000 ലിറ്റർ വരെ ഡീസൽ വേണം. ചെറിയ ബോട്ടുകൾക്ക് 500 ലിറ്ററും. കൂടാതെ ഗതിമാറി പോവുകയോ മത്സ്യ ലഭ്യത ഉറപ്പാകും വരെ കടലിൽ കഴിയേണ്ടി വരികയോ ചെയ്യുന്നതിന് ഇന്ധനം അധികമായും കരുതണം. ഒന്നു മുതൽ 4 ലക്ഷത്തോളം രൂപയാണ് ഒരു ബോട്ടിന് ഡീസൽ ഇനത്തിൽ ചെലവാകുന്നത്. ഇതിന് സർക്കാർ സബ്സിഡിയുമില്ല. ബോട്ടുകളുടെ അറ്റകുറ്റപ്പണി, തൊഴിലാളികളുടെ ബാറ്റ, ഭക്ഷണ ചെലവ് എന്നിവയെല്ലാം കൂടി വലിയൊരു തുക വേറെ കാണേണ്ടതിനാൽ ബോട്ടുകൾ കടലിലിറക്കാൻ ഉടമകൾ മടിക്കുകയാണ്. ബോട്ട് പെർമിറ്റ് പുതുക്കുന്നതിന് ഒരു വർഷത്തേക്ക് 26, 500 രൂപയാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടതെന്ന് ബോട്ട് ഉടമകൾ പറയുന്നു. തീരത്തെ കൊവിഡ് നിയന്ത്രണങ്ങളും ഇവർക്ക് ഇരുട്ടടിയായിട്ടുണ്ട്. വലയിലായ മീനുമായി കരയ്ക്കെത്തിയാൽ വിൽപ്പന നടത്തണമെങ്കിൽ കൊവിഡ് കടമ്പകൾ പലത് കടക്കണം.
''ട്രോളിംഗ് നിരോധനം കഴിഞ്ഞെങ്കിലും കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്.
ബോട്ട് പെർമിറ്റ് ഒഴിവാക്കുക, ഡീസൽ സബ്സിഡി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ നേരിയ ആശ്വാസമാകും.
കരിച്ചാലി പ്രേമൻ, സംസ്ഥാന വെെസ് പ്രസിഡന്റ്, കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |