കൊയിലാണ്ടി: ദേശീയപാത ആറു വരിയിലേക്ക് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുനരധിവാസ - പുന:സ്ഥാപന പാക്കേജിൽ പ്രതീക്ഷയേറുകയാണ് കച്ചവടക്കാരുൾപ്പെടെ ഒഴിപ്പിക്കപ്പെടുന്നവർക്ക്.
നഷ്ടപരിഹാരതുക സംബന്ധിച്ച താരതമ്യ റിപ്പോർട്ട് കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ദേശീയപാത അതോറിറ്റി കണക്കാക്കുന്ന തുകയും സ്റ്റേറ്റ് റീഹാബിലിറ്റേഷൻ നയപ്രകാരം നിർണയിക്കുന്ന തുകയും തമ്മിലുള്ള അന്തരമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത്.
സഭയിൽ കെ.ജമീല എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കൊയിലാണ്ടിയിലേതുൾപ്പെടെ വ്യാപാരി സമൂഹവും മറ്റുള്ളവരും നിരന്തരമായി ആവശ്യപ്പെട്ടുവരുന്നതായിരുന്നു ഇത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജകമണ്ഡലം പരിധിയിൽ മാത്രം നൂറു കണക്കിന് കച്ചവട സ്ഥാപനങ്ങളുടെയും വീടുകളുടെയും സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ചില ടൗണുകളിൽ മുഴുവൻ കടമുറികളും അക്വിസിഷന് വിധേയമാവും. കടമുറികൾ ഏറ്റെടുക്കുമ്പോൾ ഉടമയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകി വരുന്നത്. മുറി വാടകയ്ക്കെടുത്ത വ്യാപാരിയ്ക്കോ, അവിടെ തൊഴിൽ ചെയ്യുന്നവർക്കോ ഒന്നും ലഭിക്കുന്നില്ല. ഇവർക്ക് കൂടി പുനരധിവാസ പാക്കേജ് ആനുകൂല്യം നൽകുക എന്ന ആവശ്യമാണ് സഭയിലുന്നയിക്കപ്പെട്ടത്.
വീട് ഒഴിഞ്ഞുപോകേണ്ടി വരുന്ന വീട്ടുടമകൾക്കും ഉപജീവനബത്ത അടക്കമുള്ള ആനുകൂല്യത്തിന് അർഹതയുണ്ട്.
കൊയിലാണ്ടി താലൂക്കിൽ ഇത്തരത്തിൽ പെടുന്നവരുടെ പട്ടികയും നഷ്ടപരിഹാര തുകയും ദേശീയപാത ജില്ലാ ലാൻഡ് അക്വിസിഷൻ വിഭാഗം നേരത്തെ തയ്യാറാക്കിയതാണ്. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ 8 വില്ലേജുകളിലും രാമനാട്ടുകര വില്ലേജിലുമായി 1630 കക്ഷികൾക്ക് 30.18 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |