ബാലുശ്ശേരി: ഗ്രാമത്തിന്റെ തുടിപ്പുകളാകുന്ന എന്തെല്ലാം നാട്ടുവഴി കാഴ്ചകളാണ് കൊവിഡ് കൊണ്ടുപോയത്. സന്ധ്യമയങ്ങിയാലും പിരിയാത്ത വട്ടംകൂടി നിൽപ്പും, കടവരാന്തകളിലെ ആടുന്ന ബഞ്ചിലിരുന്നുളള 'ആഗോള സഞ്ചാരവും" തർക്കത്തിലും തീരാത്ത വെടിപറച്ചിലും അങ്ങനെയെന്തെല്ലാം. തേനാക്കുഴിയിലെ അത്തരമൊരു നാലുമണി കാഴ്ചയായിരുന്നു നാൽവർ സംഘത്തിന്റെ ഒത്തുചേരൽ.
തേനാക്കുഴിയുടെ കാരണവരായ 93 കാരൻ മുച്ചിലോട്ട് മാധവനാണ് കടവരാന്തയിൽ ഇട്ടിരിക്കുന്ന ബഞ്ചിൽ ഒന്നാമനായി എത്തുക. പിന്നാലെ എഴുപത് കഴിഞ്ഞ കുന്നുമ്മൽ ഗംഗാധരനും ചാലപ്പുറത്ത് പ്രഭാകരനും 80 കഴിഞ്ഞ പൂക്കാട്ട് മീത്തൽ വാസുവുമെത്തും. നാലുപേരും ഒത്താൽ പിന്നെ ചർച്ചയുടെ പൊടിപൂരമാണ്. രാവിലെ മുതൽ വൈകീട്ടു വരെ വായിച്ച പത്രങ്ങളിലെ വാർത്തയും ടി വി വാർത്തകളും കൊണ്ടായിരിക്കും നാൽവരുടെയും വരവ്. കാരണവരായ മാധവനാണ് ചർച്ചയ്ക്ക് തിരികൊളുത്തുക. ചർച്ച മുറുകുമ്പോൾ ഫലിതത്തിന് മേമ്പൊടി ചേർക്കാൻ കേമൻമാരാണ് പ്രഭാകരനും ഗംഗാധരനും. സംസാരം ഉച്ചത്തിലായാൽ ശ്രേതാക്കളായി പലരുമെത്തും. രണ്ട് മണിക്കൂറോളം നീളുന്ന ഇവരുടെ സംസാരത്തിൽ രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം എന്നുവേണ്ട, ഭൂഗോളത്തിലെ സകലതും വിഷയമായിരിക്കും. നിയമസഭാ സമ്മേളന കാലമാണെങ്കിൽ അതായിരിക്കും മുഖ്യം. വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും തർക്കത്തിനൊടുവിൽ സൗഹാർദ്ദപരമായിരുന്നു ഓരോ കൂടിപിരിയലും. ഇന്നതെല്ലാം ഓർമ്മയാവുകയാണ്. തേനാക്കുഴിയിലെ ആ ചർച്ചാ ബഞ്ച് ഒന്നര വർഷമായി ശൂന്യമാണ് . പെയ്തിറങ്ങിയ മഹാമാരിയിൽ നിന്ന് രക്ഷതേടി വീട്ടകങ്ങളിലായ നാൽവർ സംഘത്തിന് ഒന്നുകൂടി ഒന്നിച്ചിരിക്കണമെന്നുണ്ട്, എന്നെങ്കിലും വരുമോ നല്ലകാലം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |