കോഴിക്കോട്: പത്താം വയസിൽ പോളിയോ വന്ന് പഠനം മുടങ്ങിയെങ്കിലും തുല്യത തുറന്ന വഴിയിൽ അതുല്യയാണ് മുക്കം മണാശ്ശേരിയിലെ റീജ കൃഷ്ണ. വൈകിയാണെങ്കിലും സാക്ഷരതാമിഷൻ നടത്തിയ പ്ലസ്ടു പരീക്ഷയും എഴുതിയതിന്റെ സന്തോഷത്തിലാണ് ഈ മുപ്പതുകാരി. പോളിയോ ബാധിച്ചതോടെ റീജയുടെ പഠന കാര്യം എല്ലാവരും ഉപേക്ഷിച്ച മട്ടായിരുന്നു. പരസഹായത്തോടെ ജീവിച്ചു തീർക്കുകയായിരുന്നു ഓരോ ദിനവും. ഇതിനിടെയാണ് അച്ഛന്റെ അപ്രതീക്ഷിത വേർപാട്. ആദ്യമൊന്ന് പകച്ചു; പക്ഷെ, അതിജീവനം അനിവാര്യമായിരുന്നു. തയ്യൽ മെഷീൻ വാങ്ങി തുന്നൽ പഠിച്ചു. ടെെലറിംഗ് ഷോപ്പും തുടങ്ങി. രാവും പകലും അദ്ധ്വാനിച്ച് വീട് വച്ചു. അതിനിടെ ഉണ്ടായതാണ് ഒരിക്കൽ മുറിഞ്ഞുപോയ പഠനം തുന്നിച്ചേർത്താലോയെന്ന തോന്നൽ. ഏഴാം ക്ലാസും എസ്.എസ്.എൽ.സിയും നേടി. ഇപ്പോഴിതാ പ്ലസ്ടു പരീക്ഷയും എഴുതി. ചാത്തമംഗലം ആർ.ഇ.സിയിലെ സാക്ഷരത കോ ഓർഡിനേറ്റർ അശോകനും സഹപ്രവർത്തകരും കൂടെ നിന്നാണ് റീജയുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയത്. ഇനിയൊരു സർക്കാർ ജോലി അതാണ് റീജയുടെ മോഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |