SignIn
Kerala Kaumudi Online
Friday, 19 April 2024 7.19 AM IST

പൊളിച്ച പാലത്തിന് ബദലായില്ല അക്കരയെത്താൻ പാടുപെട്ട് ജനം

kunnamangalam-news
അഭ്യാസയാത്ര... പൊളിച്ചുമാറ്റിയ പാലത്തിന് സമീപത്തെ ബണ്ടിലൂടെ കടന്നുപോകുന്ന ബൈക്ക് യാത്രികൻ

കുന്ദമംഗലം: ചാത്തമംഗലം - മാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപാലം പൊളിച്ചുനീക്കിയതിന് എട്ടു മാസം പിന്നിടുമ്പോഴും ബദലുയർന്നില്ല. പുതിയ പാലം നിർമ്മിക്കാൻ കരാർ ഉറപ്പിച്ചുവെന്നല്ലാതെ പ്രവൃത്തി ഏറ്റെടുത്തയാളെ പിന്നീട് ഈ വഴിയ്ക്ക് നാട്ടുകാർ കണ്ടിട്ടുമില്ല. അക്കെരെയെത്താൻ ആകെയുള്ള പോംവഴി പഴയ ബണ്ടിന് മുകളിലൂടെയുള്ള നടപ്പാത മാത്രം. അതിലൂടെ ഇരുചക്രവാഹനങ്ങളുമായി പോകാൻ സർക്കസ് അഭ്യാസം തന്നെ പഠിക്കണം.

രണ്ടടി വീതിയുള്ള നടപ്പാതയിലൂടെ ജീവൻ പണയം വെച്ചാണ് പലപ്പോഴും ആളുകൾ അക്കരെയ്ക്ക് കടക്കുന്നത്. രാത്രികാലങ്ങളിൽ ബൈക്ക് യാത്രക്കാർ താഴെവീഴുന്നതു പതിവ് സംഭവം.

നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്തിൽ കൈവരികൾ തകർന്നതോടെയാണ് പുതിയ പാലം പണിയാൻ തീരുമാനിക്കുകയായിരുന്നു. 45 വർഷത്തെ പഴക്കമുണ്ടായിരുന്നു പാലത്തിന്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1. 30 കോടി രൂപ ചെലവിൽ അതേ സ്ഥലത്ത് വീതിയുള്ള പുതിയ പാലം നിർമ്മിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ജനവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ധൃതിയിൽ പാലം പൊളിച്ചുമാറ്റുകയും ചെയ്തു. പാലം പൊളിക്കുന്നതിന്റെ വീറും വാശിയും കണ്ടപ്പോൾ നാട്ടുകാർ കരുതിയത് ഉടനെ പുതിയ പാലം വരുന്നുവെന്നാണ്. എന്നാൽ പാലം പൊളിച്ചതിന്റെ കല്ലും മണ്ണും നീക്കിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നും പിന്നീടുണ്ടായില്ല. കാസർകോട്ടുകാരനായ കരാറുകാരനെ കുറിച്ച് വിവരവുമില്ല. കുന്ദമംഗലത്ത് നിന്നും മാവൂരിലേക്കും തിരിച്ചും ഈ പാലത്തിലൂടെയായിരുന്നു സ്വകാര്യബസ്സുകൾ സർവ്വീസ് നടത്തിയിരുന്നത്.പാലം ഇല്ലാതായതോടെ മാവൂരിൽ നിന്ന് വരുന്നവർ മുഴാപാലം അങ്ങാടിയിൽ യാത്ര അവസാനിപ്പിക്കേണ്ടതായി വരുന്നു. മാത്രമല്ല രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധവും തടസ്സപ്പെട്ട നിലിയിലായി. മഴ കനത്താൽ ബണ്ടിന് മുകളിലൂടെയുള്ള കാൽനടയാത്രയും നിൽക്കും.

സ്വകാര്യവ്യക്തി താത്കാലികമായി അനുവദിച്ച സ്ഥലസൗകര്യം ഉപയോഗപ്പെടുത്തിയാണ് ബണ്ടിന് മുകളിലൂടെ പോവാൻ കഴിയുന്നത്. ബണ്ടിന്റെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്. എൻ.ഐ.ടി, എം.വി.ആർ കാൻസർ സെന്റർ, വനിത കോളേജ്, കുന്ദമംഗലം കോളേജ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ ആളുകൾ ആശ്രയിച്ചിരുന്ന പാലമാണ് പൊടുന്നനെ ഇല്ലാതായത്. രോഗികളും അംഗപരിമിതരുമാണ് ഏറെ ദുരിതത്തിലായത്. പാലം ഇല്ലാതായതോടെ കുന്ദമംഗലത്ത് നിന്ന് മാവൂരിലേക്കുള്ള ബസ്സും ഓട്ടം നിറുത്തി.

പാലം പൊളിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നു ഒഴിവാക്കുവാനുള്ള നടപടിക്രമങ്ങൾ നടന്നുകരികയാണെന്നാണ് വിവരം. ഇനി പുതിയ ടെൻഡർ വിളിച്ച് പുതിയ കരാറുകാരൻ പാലം പണി ഏറ്റെടുക്കാൻ മാസങ്ങളെടുത്തേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.