കൽപ്പറ്റ: പായസം വിറ്റും ചുമടെടുത്തും പടുത്തുയർത്തിയ സ്മാരക മന്ദിരം പാതിവഴിയിലായതോടെ കാട്ടുതേൻ വിൽപ്പനയിലൂടെ പണിതീർക്കാൻ കൈകോർക്കുകയാണ് വയനാട്ടിലെ എസ്.എഫ്.ഐ പ്രവർത്തകർ.
ജില്ലാ കമ്മിറ്റി ഓഫീസിനായി പണിയുന്ന രക്തസാക്ഷി അഭിമന്യു സ്മാരക മന്ദിര നിർമ്മാണം പൂർത്തിയാക്കാനാണ് മുത്തങ്ങ, തിരുനെല്ലി കാടുകളിലെ കാട്ടുതേൻ ശേഖരിച്ച് വിൽക്കാൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ കമ്മിറ്റിക്ക് സ്വന്തം കെട്ടിടം ഉയരുന്നത് . ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ 2019 മാർച്ചിലാണ് രണ്ടുനില കെട്ടിടത്തിന് തറക്കല്ലിട്ടത്. ഏകദേശം 35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
ബിരിയാണി ചാലഞ്ച് നടത്തിയും പഴയ പത്രക്കടലാസുകളും ആക്രി സാധനങ്ങളും വിറ്റായിരുന്നു തുടക്കം. പായസവും ഉണ്ണിയപ്പവും സാനിറ്റൈസറും മുണ്ടും വിറ്റ് തുക കണ്ടെത്തി. എസ്.എഫ്.ഐ ജില്ലാ, ഏരിയാ കമ്മറ്റിയംഗങ്ങൾ ഉൾപ്പെടെ പണം സ്വരൂപിക്കാനായി കൂലിപ്പണിക്കും ചുമടെടുക്കാനും പോയി. വിദഗ്ദ്ധ തൊഴിൽ ഒഴികെ വിദ്യാർത്ഥികളുടെ കരങ്ങളറിഞ്ഞാണ് ഓരോ കല്ലും ഉയർന്നത്.
നിർമ്മാണ വസ്തുക്കൾ ചുമന്നെത്തിക്കാനും മണലരിക്കാനും സിമന്റ് കൂട്ടാനും പെൺകുട്ടികളടക്കമെത്തി. മിനുക്കുപണിയുടെ ഘട്ടത്തിലാണ് ഇപ്പോഴുളളത്. ഫ്ളോറിംഗ്, പെയിന്റിംഗ് എന്നിവയ്ക്ക് പണം സ്വരൂപിക്കാനാണ് തേൻ വിൽപ്പനയ്ക്ക് ഇറങ്ങുന്നത്. ഓഫീസ് , ഡിജിറ്റൽ ആൻഡ് റഫറൻസ് ലൈബ്രറി, കോൺഫറൻസ് ഹാൾ ഡോർമിറ്ററി, കിച്ചൺ എന്നിവയാണ് കെട്ടിടത്തിലുളളത്. മുകൾ നിലയിലാണ് സ്റ്റുഡന്റ് സെന്റർ പ്രവർത്തിക്കുക.
അടുത്ത മാസമാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. വയനാടൻ കാടുകളിൽ നിന്ന് ആദിവാസികൾ ശേഖരിക്കുന്ന തേൻ കേരളത്തിലെവിടെയും കൊറിയറായി എത്തിച്ചു കൊടുക്കും. 9746071838, 7025393389 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം. വൻതേനിന് 700 രൂപയും പറ്റുതേനിന് 800 രൂപയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |