കോഴിക്കോട്: വിലക്കുറവിന്റെ ഓണച്ചന്തകളൊരുക്കി കൃഷിവകുപ്പ്. ഈ മാസം 17 മുതൽ 20 വരെ 93 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. അഗ്രോ സർവീസ് സെന്ററുകൾ, ഇക്കോ ഷോപ്പുകൾ, ആഴ്ച ചന്തകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഓണ വിപണിയിൽ സജീവമാകുന്നത്.
പഞ്ചായത്തുകൾ, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി കൃഷി വകുപ്പ് നേരിട്ട് 93 എണ്ണവും ഹോർട്ടികോർപ്പ് 40 എണ്ണവും, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ 6 ചന്തകളും ഉൾപ്പെടെ 139 ചന്തകളാണ് ഉണ്ടാവുക. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭകരമാവുകയാണ് ഓണച്ചന്തകളുടെ ലക്ഷ്യം. പഞ്ചായത്ത് തലത്തിൽ കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തുക. പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്ന് ഓണച്ചന്തയിലേക്ക് പച്ചക്കറികൾ സംഭരിക്കുന്നത്. ഇവ 30 ശതമാനം വിലക്കുറവിൽ നൽകും. വെണ്ട, പയർ, പാവൽ, പടവലം, നേന്ത്രക്കായ, ചീര, ചേന, മത്തൻ, പച്ചമുളക്, തക്കാളി, കപ്പ തുടങ്ങിയവയാണ് വിൽപ്പനക്കായുള്ളത്.
'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിലൂടെ അഞ്ച് ലക്ഷം പച്ചക്കറി വിത്തുകളാണ് കർഷകർക്ക് വിതരണം ചെയ്തത്. കൂടാതെ 15 ലക്ഷം പച്ചക്കറി തൈകളും നൽകി. മട്ടുപ്പാവ് കൃഷിക്കായി ഒരു യൂണിറ്റിൽ 25 ഗ്രോ ബാഗുകൾ എന്ന ക്രമത്തിൽ 1200 ഗ്രോബാഗ് യൂണിറ്റുകളാണ് നൽകിയത്. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് 10,000 സ്‌ക്വയർ മഴമറകൾ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. ഒരാൾക്ക് 50 മുതൽ 100 സ്‌ക്വയർ മീറ്റർ വരെ മഴ മറകൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |