കോഴിക്കോട്: കൊവിഡ് ആശങ്കയുടെ നിഴലിൽ ഓണം വീടുകളിൽ ഒതുങ്ങുമെങ്കിലും പൂക്കളവും ഓണസദ്യയും ഉപേക്ഷിക്കാൻ മലയാളി തയ്യാറല്ല. ഓണ ദിവസം സിനിമയും ഔട്ടിംഗുമായി ആഘോഷമാക്കിയിരുന്ന പലരും ഓണസദ്യയുണ്ണാൻ ഹോട്ടലുകളിലും എത്തിയിരുന്നു. ഇത്തവണയും അടച്ചിടലിന്റെ നഷ്ടം ഏറെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഓണസദ്യ വിളമ്പാൻ ഹോട്ടലുകളും കാറ്ററിംഗ് സർവീസുകാരും മലയാളിക്കൊപ്പം ചേർന്നു കഴിഞ്ഞു. വാഴയിലയിൽ രണ്ട് കൂട്ടം പായസമടക്കം മുപ്പതോളം വിഭവങ്ങളൊരുക്കിയാണ് ഹോട്ടലുകൾ സദ്യ ഒരുക്കുന്നത്. ഇതിനുള്ള ബുക്കിംഗുകളും ആരംഭിച്ചു. സുരക്ഷിതത്വവും വൃത്തിയും ഉറപ്പു നൽകി 200 രൂപ മുതലാണ് സദ്യയുടെ വില. നഗരത്തിന്റെ പലഭാഗങ്ങളിലും വിഭവങ്ങളും ഓഫറുകളും കാണിക്കുന്ന ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു. ബുക്കിംഗ് അനുസരിച്ച് ഹോം ഡെലിവറിയും പാർസലുമായിരിക്കും ഉണ്ടാവുക.
ഉണർന്ന് കാറ്ററിംഗ് സർവീസുകളും
വിവാഹ സീസണും ആഘോഷങ്ങളും ലളിതമാക്കിയതോടെ ഇരുട്ടിലായ കാറ്ററിംഗ് സർവീസുകാർക്ക് ഓണം പുത്തൻ പ്രതീക്ഷയാണ്. സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ച സമയങ്ങളിൽ ഒരിടത്തു നിന്നുതന്നെ 150 ഓർഡറുകൾ വരെ ഒരുമിച്ച് കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വീടുകളിൽ നിന്നു മാത്രമാണ് ഓർഡറുകൾ വരുന്നതെന്ന് കാറ്ററിംഗ് സർവീസ് ഉടമകൾ പറയുന്നു. 3, 5 തുടങ്ങി അംഗങ്ങൾക്കനുസരിച്ചുള്ള കിറ്റുകളാണ് ഒരുക്കുന്നത്.
18 മുതൽ തന്നെ ബുക്കിംഗ് ആരംഭിച്ചു. വലിയ ഓർഡറുകൾ ഒന്നുമില്ലെങ്കിലും വീടുകളിൽ നിന്നുള്ള ഓർഡറുകൾ നന്നായി ലഭിക്കുന്നു. ഉത്രാടം വരെയാണ് ഓഡറുകൾ സ്വീകരിക്കുക. ഇത്രയും നാൾ നഷ്ടത്തിലായിരുന്നതുകൊണ്ട് ഓണം പ്രതീക്ഷയാണ്.
പ്രേംചന്ദ് വള്ളിൽ, ചന്തു കേറ്ററേഴ്സ്, കോഴിക്കോട് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |