കോഴിക്കോട് : രാജ്യാന്തര വിമാന കമ്പനികൾ ഉപയോഗിക്കുന്ന നൂതന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ മുൻനിരയിൽ ഇടം നേടി കോഴിക്കോട് ആസ്ഥാനമായ ഐ.ടി കമ്പനി നുകോർ വികസിപ്പിച്ച നുഫ്‌ളൈറ്റ്സ്. വിമാന കമ്പനികൾക്ക് അതിവേഗം ടിക്കറ്റുകളും അവരുടെ മറ്റുത്പന്നങ്ങളും വിൽക്കാനും ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ കമ്പനികൾ എന്നിവയ്ക്ക് വേഗത്തിൽ ബുക്കിംഗ് നടത്താനും ഈ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നു. ഇടനിലക്കാരുടെ ചെലവുകൾ കുറയുന്നതോടെ എയർലൈനുകൾക്ക് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ചു നൽകാനും നുഫ്‌ളൈറ്റ്സ് വഴിയൊരുക്കുന്നു. എമിറേറ്റ്സ് എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്സ്, ഒമാൻ എയർ, ഖത്തർ എയർവേസ്, സിങ്കപ്പൂർ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നീ വമ്പന്മാരാണ് ഏറ്റവും പുതുതായി നുഫ്‌ളൈറ്റ്സ് പ്ലാറ്റ്‌ഫോമിലേക്ക് മാറാനായി നുകോറുമായി കരാർ ഒപ്പിട്ടവരിൽ പ്രമുഖർ.
രാജ്യാന്തര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനായ അയാട്ടയുടെ ഏറ്റവും പുതിയ എൻ.ഡി.സി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് ആഗോള തലത്തിൽ തന്നെ നേതൃപരമായ പങ്കുവഹിക്കാനും എയർലൈൻ കമ്പനികളുടേയും അയാട്ടയുടേയും പ്രശംസ നേടാനും നുഫ്‌ളൈറ്റ്സിലൂടെ കമ്പനിക്ക് സാധിച്ചുവെന്ന് നുകോർ സി.ഇ.ഒ വി.പി സുഹൈൽ പറഞ്ഞു. 34 രാജ്യങ്ങളിലായി 620ലേറെ ഉപഭോക്താക്കൾ കമ്പനിയ്ക്കുണ്ട്.
'നിലവിൽ വിമാന കമ്പനികളും ട്രാവൽ ഏജൻസികളും നേരിടുന്ന ബുക്കിങ് അനുബന്ധമായ എല്ലാ പോരായ്മകളും വേഗത്തിൽ പരിഹരിക്കാൻ ഈ സങ്കേതിക വിദ്യയിലൂടെ വിമാന കമ്പനികളേയും ട്രാവൽ ഏജൻസികളേയും നുകോർ സഹായിക്കുന്നു. 15 വർഷത്തോളം ട്രാവൽ ടെക്ക് രംഗത്തുള്ള അനുഭവ സമ്പത്തും ആഗോള തലത്തിൽ വിപുലമായ ഉപഭോക്തൃ ശൃംഖലയുമാണ് ഈ നേട്ടത്തിൽ മുഖ്യ ഘടകമായത് ; നുഫ്‌ളൈറ്റ്സ് പ്രോജക്ട് മേധാവിയും നുകോർ സഹസ്ഥാപകനും കമ്പനിയുടെ ഗ്ലോബൽ പ്രോഡക്ട് ആൻഡ് സൊല്യൂഷൻസ് ഡയറക്ടറുമായ മോഹൻദാസ് പറഞ്ഞു.
കോഴിക്കോട് യുഎൽ സൈബർപാർക്കിൽ നൂറോളം ജീവനക്കാരുമായി പ്രവർത്തിക്കുന്ന നുകോർ കൊവിഡാനന്തര ട്രാവൽ ബിസിനസ് മേഖലയ്ക്ക് അനുയോജ്യമായ ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ്.
18 വർഷം മുമ്പ് കോഴിക്കോട് എൻ.ഐ.ടിയിൽ മൂന്ന് സഹപാഠികൾ ചേർന്ന് ഒരു സ്റ്റാർട്ട് അപ്പായാണ് നുകോറിന് തുടക്കമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |