നാദാപുരം: നാട്ടൊരുമയുടെ ഇന്ധനബലത്തിൽ എടച്ചേരിയിലെ പീപ്പിൾ ഫോറത്തിന്റെ സഹായവണ്ടി ഇനിയും സഞ്ചരിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലായ് ഒന്നിന് എടച്ചേരിയിൽ കെ.എസ്.ബിമലിന്റെ ആറാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ചാണ് എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹായവണ്ടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിന് ഈ സഹായവണ്ടി ഏറെ തുണച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊവിഡ് ബാധിതരെ ആശുപത്രികളിലേക്കും എഫ്.എൽ.ടി.സികളിലേക്കും എത്തിക്കാൻ ഈ വണ്ടിയായിരുന്നു പ്രധാന ആശ്രയം.
വണ്ടിയ്ക്ക് ഇന്ധനം നിറയ്ക്കുന്നത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചായിരുന്നെങ്കിലും ഡ്രൈവർക്ക് ശമ്പളം നൽകുന്നതും അറ്റകുറ്റപ്പണി തീർക്കലും മറ്റും പീപ്പിൾസ് ഫോറം തന്നെയാണ്. സഹായവണ്ടിയുടെ ഓട്ടം ഒന്നര മാസം പിന്നിടുമ്പോൾ നിരവധി പേർക്ക് ആശ്വാസമാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് പീപ്പിൾസ് ഫോറം പ്രവർത്തകർ.
സഹായവണ്ടിക്ക് ഇന്ധനം നിറയ്ക്കാൻ ഗ്രാമപഞ്ചായത്ത് വിമുഖത കാണിച്ചതോടെ വലിയ തോതിൽ പ്രതിഷേധമുയർന്നതാണ്. ഇനി പഞ്ചായത്ത് കനിഞ്ഞില്ലെങ്കിലും സഹായവണ്ടി തുടരാനാണ് പീപ്പിൾസ് ഫോറത്തിൻ്റെ തീരുമാനം. സഹായവണ്ടിയെ തുണയ്ക്കാൻ എടച്ചേരിയിൽ ജനകീയ കൂട്ടായ്മ രൂപപ്പെട്ടു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |