കോഴിക്കോട്: യാത്രക്കാർക്ക് ഓട്ടോ സേവനം എളുപ്പത്തിലും വേഗത്തിലുമാക്കാൻ ജില്ലാ ഭരണകൂടം ആരംഭിച്ച 'ഏയ് ഓട്ടോ ' ഇപ്പോഴും കട്ടപ്പുറത്ത്. ജില്ലയിലെ ഓട്ടോ സേവനം കൂടുതൽ ജനസൗഹൃദവും സുരക്ഷിതവും ലാഭകരവുമാക്കുകയെന്ന ലക്ഷ്യത്തോടെ 2015ൽ ആരംഭിച്ച പദ്ധതിയാണ് ആറുവർഷമായിട്ടും റോഡരികിൽ കിടക്കുന്നത്. വലിയ ആവേശത്തോടെയായിരുന്നു പദ്ധതിയുടെ തുടക്കം. എന്നാൽ യാത്രക്കാരിലും ഓട്ടോ ഡ്രൈവർമാരിലും വേണ്ടത്ര സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയതാണ് പദ്ധതിയുടെ താളം തെറ്റിച്ചത്. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് ഏത് പാതിരാത്രിയിലും ഓട്ടോ സേവനം ലഭ്യമാക്കാമായിരുന്നു. രജിസ്റ്റർ ചെയ്ത ഓട്ടോകളുടെ വിവരങ്ങളാണ് മൊബൈലിൽ തെളിയുക. ഇതിന് ഓട്ടോ ഡ്രൈവർമാർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനിൽ പാസ്‌വേഡ് ഉപയോഗിച്ച് സൈൻ അപ് ചെയ്ത ശേഷം പേര്, ഓട്ടോ നമ്പർ, മൊബൈൽ നമ്പർ, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഓട്ടത്തിന് തയ്യാറാണെങ്കിൽ ആപ്ലിക്കേഷനിലെ പ്രത്യേക ബട്ടൻ ഓൺ ചെയ്താൽ മതി. വിശ്രമ സമയങ്ങളിൽ ഓഫ് ചെയ്തിടാൻ സൗകര്യമുളളതിനാൽ ഡ്രൈവർമാരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് തടസമായിരുന്നില്ല. തൊഴിലാളി സംഘടനകൾ വഴിയായിരുന്നു ഡ്രൈവർമാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നത്.
ഏയ് ഓട്ടോ എങ്ങനെ
യാത്രക്കാർക്ക് സ്മാർട്ട് ഫോണിലെ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന Hey Auto ആപ്ലിക്കേഷൻ തുറാന്നാലുടൻ സമീപത്ത് ലഭ്യമായ ഓട്ടോകളുടെ നമ്പറും ഡ്രൈവർമാരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുളള വിവരങ്ങൾ സ്‌ക്രീനിൽ തെളിയും.ഡ്രൈവറുടെ നമ്പറിൽ വിളിച്ചാൽ മിനിട്ടുകൾക്കകം ഓട്ടോ യാത്രക്കാരന്റെ മുന്നിലെത്തും.
ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവാണ്.തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതി വീണ്ടും വരികയാണെങ്കിൽ ഓട്ടംനിലച്ച ഡ്രൈവർമാർക്ക് പദ്ധതി വളരെ ഉപകാര പ്രദമാകും.
പ്രവീൺ, ഓട്ടോ തൊഴിലാളി, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |