മുക്കം: കൊവിഡ് പിടിവിട്ട് പടരുമ്പോഴും പ്രതിരോധ മരുന്നിന്റെ കാര്യത്തിൽ ആളുകൾക്ക് ഇപ്പോഴും വകഭേദം!. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിനോട് 'നോ" പറയുകയും കൊവിഷീൽഡാണെങ്കിൽ മതിയെന്നുമാണ് മിക്കവരുടെയും നിലപാട്. ഇത് പ്രതിരോധ കുത്തിവയ്പ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ മുഖേന വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന അധികം പേർക്കും വേണ്ടത് കൊവിഷീൽഡാണ്. കൊവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്കും കൊവിഷീൽഡിനോടാണ് പ്രിയം. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ഇരു വാക്സിനുകളും എത്തുന്നുണ്ടെങ്കിലും കൊവാക്സിൻ സ്വീകരിക്കാൻ പലരും തയ്യാറാവുന്നില്ല. വിദേശരാജ്യങ്ങൾ അംഗീകരിച്ച വാക്സിൻ ആയതിനാലാണ് കൊവിഷീൽഡിനോട് ആളുകൾക്ക് താത്പര്യം. എന്നാൽ ഇരു വാക്സിനുകൾക്കും ഒരേ ഫലപ്രാപ്തിയാണെന്നും ഉടനെ വിദേശത്ത് പോവാൻ ഒരുങ്ങിയിട്ടില്ലാത്തവർക്ക് കൊവാക്സിൻ സ്വീകരിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നുമാണ് ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ പറയുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിൻ താമസം കൂടാതെ വിദേശരാഷ്ട്രങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വാക്സിനുകളുടെയും പ്രവർത്തന രീതി സമാനമാണ്. ചില തെറ്റായ വാർത്തകളും തെറ്റിദ്ധാരണകളുമാണ് കൊവാക്സിനോടുള്ള താത്പര്യം കുറയാൻ കാരണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. അതെസമയം മിക്ക വാക്സിനേഷൻ കേന്ദ്രങ്ങളിലും കൂടുതലായി ലഭിക്കുന്നത് കൊവാക്സിനാണ്. കൊവിഷീൽഡ് ആവശ്യത്തിന് എത്തുന്നില്ലെന്ന പരാതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |