വാർഡ് തലത്തിൽ കർമ്മ സമിതി
ആയിരത്തോളം വോളണ്ടിയർമാർ
കോഴിക്കോട്: ഉള്ള്യേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ കൊവിഡ് വിമുക്ത പദ്ധതിയ്ക്ക് തുടക്കമായി. അടുത്ത ജനുവരിയോടെ പഞ്ചായത്തിനെ പൂർണമായും കൊവിഡ് മുക്തമാക്കുകയാണ് ലക്ഷ്യം.
'പകരില്ലെനിക്ക്, പകർത്തില്ല ഞാൻ ' എന്ന മുദ്രാവാക്യം ജനങ്ങളുടെ ജീവിതചര്യയാക്കും. ഇത്തരമൊരു ബൃഹദ് പദ്ധതി ആവിഷ്‌കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് ഉള്ള്യേരി.
'വിമുക്തം" പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും അഡ്വ.കെ.എം.സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീധരൻ കൺവീനറുമായുള്ള പഞ്ചായത്ത്തല സമിതിയാണ് പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുക.
പഞ്ചായത്തിലെ 8500 വീടുകൾ പത്തു വീതമടങ്ങിയ ചെറിയ യൂനിറ്റുകളാക്കിത്തിരിച്ച് ഓരോ കൺവീനറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കും. ആയിരത്തോളം വളണ്ടിയർമാർക്കു പുറമെ ആയിരത്തോളം വിദ്യാർത്ഥി അംബാസിഡർമാരുണ്ടാവും.
സമ്പൂർണ വാക്‌സിനേഷനും കൊവിഡ് പരിശോധനയും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. സന്നദ്ധ സേവർകർക്കുള്ള പരിശീലനം ഡോ.മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിൽ നടന്നു കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തോടൊപ്പം ദീർഘകാലത്തേക്കുള്ള ആരോഗ്യശീലങ്ങൾക്കും ഊന്നൽ നൽകുന്നുണ്ട്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ കെ.ടി. സുകുമാരൻ, കെ.ബീന, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഒള്ളൂർ ദാസൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ.മുരളീധരൻ, സി.സി.സി കൺവീനർ ഡോ.കെ.രാമകൃഷ്ണൻ, കില റിസോഴ്‌സ് പേഴ്‌സൺ ഗണേശ് കക്കഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ബാലരാമൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി.കെ.ഫവാസ് ഷെമീം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |