ചേകാടി (വയനാട്) : കാട്ടിൽ അക്ഷര വഴി തെളിച്ച് ആദിവാസി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സുകുമാരൻ മാഷ് ജീവിതം സമർപ്പിച്ചിട്ട് വർഷം ഇരുപത്തൊന്ന് കഴിഞ്ഞു.
ആദിവാസി കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കാനുളള യത്നത്തിന്റെ ഭാഗമാണ് ഏകാദ്ധ്യാപക വിദ്യാലയം എന്ന ബദൽ വിദ്യാലയം. ചേകാടി ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകനാണ് ടി.സി.സുകുമാരൻ. മൂന്ന് ഭാഗവും കൊടും വനം. ഒരു ഭാഗത്ത് കബനിനദി. കൊവിഡ് തുടങ്ങിയപ്പോൾ ഇൗ ഏകാദ്ധ്യാപക വിദ്യാലയം അയൽപക്ക പഠന കേന്ദ്രമായി. തേനും കാട്ട് കിഴങ്ങും തേടിയും പുഴയിൽ മീൻ പിടിക്കാനും ഞണ്ടിൻ മാളങ്ങൾ തേടിയും അലയുന്ന ആദിവാസിക്കുട്ടികൾ മാസ്റ്ററെ കണ്ടാൽ ഒാടിയെത്തും.
കൊവിഡിൽ പൊതു വിദ്യാലയത്തിലെ കൊഴിഞ്ഞ് പോക്ക് തടയാൻ ഇദ്ദേഹം വഹിക്കുന്ന പങ്ക് ചെറുതല്ല. ക്ളാസിൽ വരാൻ മടിക്കുന്ന കുട്ടികൾക്ക് ഒാൺലെൈൻ വിദ്യാഭ്യാസവും രസിച്ചിട്ടില്ല. കാട്ടിലെ കുടിലുകളിൽ ഇന്റർനെറ്റ് ലഭ്യമല്ല. വിക്ടേഴ്സ് ചാനൽ പഠനത്തിന് കുട്ടികൾ എത്തേണ്ടത് ചേകാടി ഏകാദ്ധ്യാപക വിദ്യാലയത്തിലാണ്. പൊതുവിദ്യാലയം തുറക്കാത്തതിനാൽ കഞ്ഞി വച്ച് കൊടുക്കാനും വയ്യ. രാവിലെ പത്ത് മുതൽ വൈകിട്ടു വരെ ക്ളാസുണ്ട്. പത്താം തരം വരെയുളള കുട്ടികളും ധാരാളം. പല നേരങ്ങളിലായി എത്തുന്നത് അമ്പതോളം കുട്ടികൾ.
ജില്ലയിൽ 36 ഏകാദ്ധ്യാപക വിദ്യാലയങ്ങളുണ്ട്. 39 അദ്ധ്യാപകരും. തുടക്കത്തിൽ ആയിരം രൂപയായിരുന്നു ശമ്പളം. പിന്നീട് മൂവായിരമായി. 2014 മുതൽ അയ്യായിരമായി. ഇടത് സർക്കാർ 18,500 രൂപയാക്കി. അദ്ധ്യാപകരെ സ്ഥിരപ്പെടുത്തി ഉത്തരവും ഇറക്കി. 62 വയസുളളവരും അദ്ധ്യാപകരായുണ്ട്. സംസ്ഥാനത്താകെ പത്ത് ജില്ലകളിലായി 270 ഏകാദ്ധ്യാപക വിദ്യാലയങ്ങളും 340 അദ്ധ്യാപകരുമുണ്ട്. 2011മുതൽ ഇവ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ്.
#
''കൊവിഡിൽ ആദിവാസി കുട്ടികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ശമ്പളം നോക്കിയല്ല ഇൗ രംഗത്ത് വന്നത്. ആദിവാസി കുട്ടികളുടെ ജനസംഖ്യ കുറഞ്ഞ് വരികയാണ്. പുതു തലമുറയിലെ വന്ധ്യത വലിയൊരു പ്രശ്നമാണ്. ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പൊതു വിദ്യാലയങ്ങളിലും ആദിവാസി കുട്ടികൾ കുറഞ്ഞ് തുടങ്ങി. മദ്യത്തിന് അടിപ്പെടുന്ന കുട്ടികളുമുണ്ട്.''
-- ടി.സി.സുകുമാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |