കൊയിലാണ്ടി: ദേശീയപാത വികസനം ഉത്തര മലബാറുകാർക്ക് ആശ്വാസമാകുമെങ്കിലും പൂക്കാടുകാരുടെ ജീവിതം ഇരുകരയിലാകും. അങ്ങാടി രണ്ടായി മുറിയുന്നതാണ് പ്രദേശം നേരിടാൻ പോകുന്ന പ്രതിസന്ധി. പഞ്ചായത്തിലെ സർക്കാർ ഓഫീസുകളും സാംസ്‌കാരിക സ്ഥാപനങ്ങളും കിഴക്ക് ഭാഗത്തും മലബാറിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ച് പടിഞ്ഞാറ് ഭാഗത്തുമായി മാറും.
ചേമഞ്ചേരി പഞ്ചായത്തിലെ പത്ത് വാർഡുകൾ കേന്ദ്രീകരിക്കുന്നതാണ് പൂക്കാട് അങ്ങാടി. ഏതാണ്ട് പന്ത്രണ്ട് സ്‌ക്വയർ കിലോമീറ്റർ ചുറ്റളവിൽ ജനം തിങ്ങിപാർക്കുന്ന പ്രദേശം പൂർണമായും വിസ്‌മൃതിയിലേക്ക് മറയുംവിധമാണ് ദേശീയപാത കടന്നുപോവുക. ദേശീയപാത വികസിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സ്മാരകസ്തൂപവും ചരിത്രമാവും. സ്തൂപം പുനർനിർമ്മിക്കണമെന്ന് ആഗസ്റ്റ് വിപ്ലവ അനുസ്മരണ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു. പാത യാഥാർത്ഥ്യമായാൽ കിഴക്ക് നിന്ന് വരുന്നവരും പടിഞ്ഞാറ് നിന്ന് വരുന്നവരും ഇരു ഭാഗത്തേക്കും കടക്കണമെങ്കിൽ കിലോമീറ്ററുകൾ വടക്കോട്ടും തെക്കോട്ടും സർവീസ് റോഡുകൾ വഴി യാത്രചെയ്യേണ്ടി വരും. തോരായിക്കടവ് പാലം പണി പൂർത്തിയാക്കുന്നതോടെ അത്തോളി പഞ്ചായത്തിലെ ജനങ്ങളും പൂക്കാടിലേക്കാണ് എത്തുക. കാഞ്ഞിലശ്ശേരി ക്ഷേത്രം. ഇലാഹിയ ഹയർ സെക്കൻഡറി സ്‌കൂൾ , ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, തുവ്വപ്പാറ എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ വഴിയാണ് പൂക്കാട് അങ്ങാടി. ചേമഞ്ചേരി പഞ്ചായത്ത് ഓഫീസ്, കെ.എസ്.ഇ.ബി . പോസ്റ്റ് ഓഫീസ്, ഇഎസ്.ഐ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും ഏറെ സഞ്ചരിക്കേണ്ടിവരും. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മത്സ്യ തൊഴിലാളികൾ മത്സ്യഭവനിലേക്ക് വരാനും ഏറെ ദൂരം താണ്ടേണ്ടി വരും. നിലവിൽ എൻ.എച്ചിലേക്ക് പ്രവേശിക്കാൻ തിരുവങ്ങുരിലും ചെങ്ങോട്ട് കാവിലും മാത്രമാണ് സൗകര്യം. കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും വരുന്ന രണ്ട് റോഡുകൾ ദേശീയപാതയിൽ ചേരുന്നിടത്ത് ട്രാഫിക് ഐലന്റോ, ജംഗ്ഷനോ, അടിപ്പാതയോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ചെയർമാനായി ആക്ഷൻ കമ്മിറ്റി നിലവിൽ വന്നുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |