കോഴിക്കോട് : പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മത്സ്യ- മാംസ മാർക്കറ്റും വൃത്തികേടായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. നടപടിക്കുശേഷം നഗരസഭാ സെക്രട്ടറി നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
പാളയം പച്ചക്കറി മാർക്കറ്റിൽ ഉപയോഗയോഗ്യമായ ശുചിമുറിയില്ല. തൊഴിലാളികളും വ്യാപാരികളുമായി ദിവസം ഏകദേശം 1500 ആളുകൾ രാത്രിയും പകലും കഴിച്ചു കൂട്ടുന്ന സ്ഥലമാണ്. മാർക്കറ്റ് ഇവിടെ നിന്ന് മാറ്റുമെന്നാണ് അധികൃതരുടെ വിശദീകരണം. സെൻട്രൽ മാർക്കറ്റിൽ കുടിവെള്ളം കിട്ടാനില്ല. ജോലി സ്ഥലം വൃത്തിയാക്കാനും ശുചി മുറിയിലും വെള്ളമില്ല . പൊതുടാപ്പും ലഭ്യമല്ല. മീനും ഇറച്ചിയും കച്ചവടം നടത്തുന്നത് വൃത്തിഹീനമായ സ്ഥലങ്ങളിലാണ്. ബയോഗ്യാസ് പദ്ധതി പരാജയമായതോടെ മാലിന്യങ്ങൾ കെട്ടികിടക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാദ്ധ്യത തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുണ്ടെന്ന കാര്യം മറന്ന മട്ടിലാണ് നഗരസഭ പ്രവർത്തിക്കുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |