കോഴിക്കോട്: നിപയിൽ വില്ലനായതോടെ റമ്പൂട്ടാന് വിപണിയിൽ 'അയിത്തം ". മരിച്ച പന്ത്രണ്ടുകാരന് നിപ ബാധയുണ്ടായത് വവ്വാലിന്റെ സ്രവം പുരണ്ട റമ്പൂട്ടാൻ കഴിച്ചതിലൂടെയാണോയെന്ന സംശയം ഉയർന്നതോടെയാണ് ആളുകൾക്ക് പ്രിയമായിരുന്ന പഴം വിപണിക്ക് പുറത്തായത്. സീസണായതിനാൽ കഴിഞ്ഞ ഒരാഴ്ച വരെ സജീവമായിരുന്ന റമ്പൂട്ടാൻ വിപണി പൂർണമായും നിലച്ച മട്ടാണ്. ജില്ലയിലെ പ്രധാന വിപണന കേന്ദ്രമായ പാളയത്ത് റമ്പൂട്ടാൻ എത്തുന്നത് കുറഞ്ഞു. ഇവയുടെ വിൽപ്പന താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ് വ്യാപാരികൾ. കഴിഞ്ഞ ദിവസം പാളയം മാർക്കറ്റിലെത്തിയ റമ്പൂട്ടാൻ മൊത്ത വ്യാപാരികൾ തിരിച്ചയക്കുന്ന സ്ഥിതിയുമുണ്ടായി. കിലോയ്ക്ക് 250- 300 രൂപവരെ കിട്ടിയിരുന്ന റമ്പൂട്ടാൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമായത് ഉന്തുവണ്ടിക്കാരുൾപ്പെടെ ചെറുകിട കച്ചവടക്കാർക്കും വലിയ ക്ഷീണമായി. ഇറക്കുമതി ചെയ്യുന്ന ആപ്പിൾ, നാരങ്ങ, സീതപ്പഴം എന്നിവ മാത്രമാണ് ആളുകൾ വാങ്ങുന്നത്. കച്ചവടം കുറഞ്ഞതോടെ പല പഴങ്ങളുടെയും വിലയും പകുതിയായി കുറഞ്ഞു. ആപ്പിൾ കിലോ 80- 100, പേരക്ക, ഓറഞ്ച് കിലോ 50 എന്നിങ്ങനെയാണ് വില. അതെസമയം കേരളത്തിൽ വിൽക്കുന്ന 95 ശതമാനം പഴങ്ങളും ഇറക്കുമതി ചെയ്യുന്നതായതിനാൽ പഴങ്ങളിലൂടെ നിപ പകരുമെന്ന ഭീതി വേണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
റമ്പൂട്ടാൻ പഴങ്ങൾ
നശിപ്പിച്ച് കർഷകർ
നിപ ഭീഷണി ഉയർന്നതോടെ വീടുകളിൽ നട്ടുവളർത്തിയ റമ്പൂട്ടാൻ പഴങ്ങൾ നശിപ്പിക്കുകയാണ് കർഷകർ. നിപ സ്ഥിരീകരിച്ച ചാത്തമംഗലം, മുന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ റമ്പൂട്ടാൻ പഴങ്ങൾ ഉപേക്ഷിച്ച മട്ടാണ്. വിപണിയിൽ നല്ല വില ലഭിക്കുന്നതിനാൽ ജില്ലയിലെ പല ഭാഗത്തും റമ്പൂട്ടാൻ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ റമ്പൂട്ടാൻ ഉത്പ്പാദിപ്പിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. വിളവെടുപ്പ് കാലമായതിനാൽ കേരളത്തിലെ വിപണി പ്രതീക്ഷിച്ച് വൻതോതിൽ റമ്പൂട്ടാൻ സംസ്ഥാനത്ത് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പഴത്തിന് ആവശ്യക്കാരില്ലാത്തത് ഈ മേഖലയിലെ കർഷകർക്ക് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |