കോഴിക്കോട്: നഗരത്തിലെത്തുന്നവർ ഇനി ഓട്ടോയും ബസും കാത്തു വലയേണ്ടി വരില്ല. സൈക്കിൾ ഓടിക്കാനറിയുന്നവർക്ക് സവാരി അതിലാവാം. ചുരുങ്ങിയ നിരക്കിൽ സൈക്കിൾ വാടകയ്ക്ക് ലഭ്യമാക്കുന്ന പിങ്ക് റൈഡേഴ്സ് പദ്ധതിയ്ക്ക് കോഴിക്കോട് കോർപ്പറേഷനും കുടുംബശ്രീയും ചേർന്ന് വൈകാതെ തുടക്കമിടുകയാണ്. പാർക്കിംഗ് പ്രശ്നത്തിൽ കരുങ്ങാതെ നഗരത്തിൽ എവിടേക്കും എത്താമെന്നു മാത്രമല്ല, ഒന്നാന്തരം വ്യായാമം കൂടിയാവും സൈക്കിൾ സവാരിയാവുമ്പോൾ.
പിങ്ക് റൈഡേഴ്സ് പദ്ധതിയിൽ പങ്കാളിത്തം കൂടിയാൽ വായുമലിനീകരണം നല്ലൊരളവിൽ കുറയ്ക്കാനാവുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. ആരോഗ്യരക്ഷയ്ക്കുള്ള വ്യായാമം കൂടിയാവുമെന്ന മെച്ചവുമുണ്ട്. വൻനഗരങ്ങളിൽ പലയിടത്തും സൈക്കിൾ സവാരി പ്രോത്സാഹിപ്പിച്ചുവരികയാണിപ്പോൾ.
ആദ്യഘട്ടത്തിൽ കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ, സരോവരം പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളിലാണ് സെെക്കിൾ ഷെഡ്ഡ് ഒരുക്കുക. ഒരോ ഷെഡ്ഡിലും 20 സൈക്കിളുണ്ടാവും. ഷെഡ്ഡിനോടു ചേർന്ന് കേടുപാടുകൾ തീർക്കാനുള്ള സജ്ജീകരണവും ഏർപ്പെടുത്തുന്നുണ്ട്. ആദ്യ സൈക്കിൾ ഷെഡ് സരോവരം പാർക്ക് പരിസരത്താണ് തുറക്കുക.
പ്രവർത്തന സമയം രാവിലെ 6 മുതൽ വെെകിട്ട് 6 വരെയായിരിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ
സൗത്ത് ബീച്ചിലെ സെെക്കിൾ പാർക്കും ഉണരും. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ തുടങ്ങിയവർക്ക് വ്യായാമത്തിനെന്ന രീതിയിൽ തന്നെ പദ്ധതി പ്രയോജനപ്പെടുത്താം.
മൊത്തം 13 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കോർപ്പറേഷൻ കഴിഞ്ഞ ബഡ്‌ജറ്റിൽ പദ്ധതിയ്ക്കായി 2. 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. സ്‌പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുന്നതിനു പുറമെ കുടുംബശ്രീ സംരംഭക വകുപ്പുകൾ വഴി നാലു ശതമാനം പലിശയ്ക്ക് വായ്പയുമെടുക്കും.
വാടക നിരക്ക് ഇങ്ങനെ
ആദ്യത്തെ ഒരു മണിക്കൂറിന് 20 രൂപ
രണ്ടു മണിക്കൂറിന് 25 രൂപ
മൂന്നു മണിക്കൂറിന് 35 രൂപ
പിന്നീടുള്ള മണിക്കൂറിന് 15 രൂപ വീതം
''സരോവരം പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ സെെക്കിൾ ഷെഡ്ഡിനായി സ്ഥലം മാർക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു മാസത്തിനകം ഇവയുടെ പ്രവൃത്തി തുടങ്ങും.
ടി.കെ.പ്രകാശൻ, കോർപ്പറേഷൻ
കുടുംബശ്രീ ബഡ്‌ജറ്റ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |