കോഴിക്കോട്: ജില്ലയിൽ നിപ വൈറസിനെ ഒരാഴ്ചകൊണ്ട് നിയന്ത്രിക്കാൻ സാധിച്ചുവെങ്കിലും പിടിവിട്ടു പറക്കുന്ന വ്യാജ പ്രചാരണത്തെ പിടിച്ചുകെട്ടാനാവാതെ ജില്ലാ ഭരണകൂടം. ഒടുവിൽ ഇത്തരക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജില്ലാ കളക്ടർ.
പലവിധത്തിലുള്ള വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയും ജനങ്ങളിലെത്തുന്നത്. നിപ ബാധിച്ച് മരിച്ച 12 കാരന് നിപ ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജിൽ നിന്ന് നൽകിയ കുത്തിവെയ്പ്പാണ് മരണകാരണമെന്നുമാണ് ഒരു പ്രചാരണം.മറ്റൊരു പ്രചാരണം മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് ചികിത്സാ അലംഭാവം ഉണ്ടായെന്നാണ്. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ ഇതിനുള്ള വിശദീകരണം അന്ന് തന്നെ നൽകിയതാണ്. കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. കുട്ടിക്ക് തുടർ ചികിത്സ നൽകാൻ വെന്റിലേറ്റർ സൗകര്യം വേണം. എന്നാൽ മെഡിക്കൽ കോളേജിൽ ആ സമയത്ത് വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. ഇതിനെല്ലാം പുറമെ മരണത്തിൽ വർഗീയ നിറം നൽകിയുളള പ്രചാരണവും വ്യാപകമായിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണം കൊഴുത്തതോടെയാണ് മുന്നറിയിപ്പുമായി കളക്ടർ രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്ക് വിട്ടുമാറാത്ത പനി കാരണം സാമ്പിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധം ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സ്രവ സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നീ മൂന്ന് സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിലേക്ക് അയക്കുകയും മൂന്ന് സാമ്പിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിച്ചത്. മറിച്ചുള്ള പ്രചാരണം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കമെന്നും ആരോഗ്യ വകുപ്പിൽ നിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രം മുഖവിലക്കെടുക്കണമെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |