കോഴിക്കോട്: ലോക്ക്ഡൗൺ പിൻവലിച്ചതിന്റെ ആവേശമൊന്നുമില്ലാതെ ആദ്യ ഞായർ. നിരത്തുകളിൽ വാഹനങ്ങളുടെ പതിവ് തിരക്ക് മാത്രമായിരുന്നു. വ്യാപാര സ്ഥാപനങ്ങളും മറ്റും തുറന്നു. നഗരത്തിലെ ഹോട്ടലുകളിൽ പാർസൽ സൗകര്യം ഇന്നലെയും ഉണ്ടായി. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും പതിവ് പോലെ സർവീസ് നടത്തി. അതെസമയം കൊവിഡ്-നിപ ജാഗ്രതയുളളതിനാൽ ആളുകൾ നിരത്തിലിറങ്ങുന്നത് പൊതുവെ കുറവായിരുന്നു.
രാത്രി കർഫ്യൂവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചതോടെ ജനജീവിതം സാധാരണ നിലയിലാവുകയാണ്. ജില്ലയിലെ വ്യാപാര മേഖലയിലും ഉണർവ് വന്നിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ വലിയ തിരക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ആഴ്ചയിൽ ഒരു ദിവസം കട തുറക്കാൻ അനുവദിച്ച ഘട്ടത്തിൽ ആളുകൾ കൂട്ടമായി എത്തുന്ന സ്ഥിതിയായിരുന്നു. ഇതാണ് കൊവിഡ് വ്യാപനത്തിന് വഴിവെച്ചതെന്ന അഭിപ്രായം വ്യാപാരികൾക്കുണ്ട്.
ഇളവുകൾ വന്നതോടെ ആകർഷണീയമായ ഓഫറുകളാണ് വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്. രാത്രി കർഫ്യു ഒഴിവാക്കിയതോടെ നഗരത്തിലെ തട്ടുകടകളും സജീവമായി. ആളുകൾ കൂടിനിൽക്കുന്ന ഇടമെന്ന നിലയിൽ നിയന്ത്രണങ്ങളുടെ തുടക്കത്തിൽ തന്നെ തട്ടുകടകൾക്ക് പൂട്ട് വീണിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളിൽ വന്നതോടെ ഹോട്ടലുകളിൽ ഇരുത്തി
ഭക്ഷണം നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാർസൽ കൊണ്ടുമാത്രം ദൈനംദിന കാര്യങ്ങൾ മുന്നോട്ടുപോകുന്നില്ലെന്നാണ് ചെറുകിട ഹോട്ടലുടമകൾ പറയുന്നത്. ചെലവ് കുറഞ്ഞതിനാൽ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചയൂൺ മാത്രമാണ് പാർസലായി നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |