കോഴിക്കോട്: സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് മതസ്‌പർദ്ധ പടർത്താനുള്ള നീക്കങ്ങളെ കൂട്ടായി ചെറുക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് ചിലരുടേത്. ദേശീയതലത്തിലുള്ള അജണ്ട ഇവിടെയും നടപ്പാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമം. സമുദായ നേതാക്കൾ ഇത്തരം കെണികളിൽ ചെന്നു ചാടരുതെന്നും അദ്ദേഹം പറഞ്ഞു.
എൻ.രാജേഷ് സ്‌മാരക പുരസ്കാരം ട്രേഡ് യൂണിയൻ നേതാവ് പി.കൃഷ്ണമ്മാളിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു സതീശൻ.
അളകാപുരി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ മാധ്യമം ജേണലിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് കെ.എ.സെെഫുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. 'മാദ്ധ്യമങ്ങളും പുതിയ തൊഴിൽ നിയമങ്ങളും" എന്ന വിഷയത്തിൽ അഡ്വ.തമ്പാൻ തോമസ് രാജേഷ് സ്മാരക പ്രഭാഷണം നടത്തി. പുരസ്കാര സമിതി കൺവീനർ സുൽഹഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്‌മാൻ, കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി.റെജി, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, എം.അഷ്റഫ്, എം.കെ.മുഹമ്മദ് ഹനീഫ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി.ജുനൂബ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |