പയ്യോളി: പയ്യോളി മേഖലയിൽ അഞ്ചു വർഷത്തിനകം വികസനരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാവുമെന്ന് കാനത്തിൽ ജമീല എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതികൾ ഏറ്റെടുത്ത് പൂർത്തിയാക്കുക.
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അവർ പറഞ്ഞു. ആവശ്യമായ അണ്ടർപാസുകളും മറ്റും നിർമ്മിക്കാൻ ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കും. ഭൂമി ഏറ്റെടുക്കൽ 95 ശതമാനം പൂർത്തിയായിരിക്കെ, വെങ്ങളത്തും ഇരിങ്ങൽ മൂരാട് ഭാഗത്തും പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. തീരദേശ ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. അഞ്ചു റീച്ചുകളിലായി റോഡും ഒരു പാലവുമാണ് മണ്ഡലത്തിൽ വരാൻ പോകുന്നത്.
കൊളാവിപ്പാലം അഴിമുഖത്ത് നിർമ്മിക്കുന്ന കുഞ്ഞാലി മരക്കാർ സ്മാരക പാലത്തിന് കിഫ്ബിയിൽ നിന്നു 59 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. ആശുപത്രിയ്ക്കായി പുതിയ കെട്ടിടം നിർമ്മിക്കും. മുചുകുന്ന് ഗവ. കോളേജ് മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി മാറ്റും.
തിക്കോടി ഡ്രൈവ് ഇൻ ബീച്ച് , പയ്യോളി ബീച്ച് ,കൊളാവിപ്പാലം ബീച്ച്, കോട്ടക്കൽ കുഞ്ഞാലി മരക്കാർ മ്യൂസിയം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ബന്ധപ്പെടുത്തി തീരദേശ ടൂറിസം പദ്ധതി ആവിഷ്കരിക്കും.
വാർത്താസമ്മേളനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.ചന്തു, ഏരിയാ സെക്രട്ടറി എം.പി ഷിബു എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |