കോഴിക്കോട്: കോർപ്പറേഷൻ നടപ്പാക്കിയ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ അഴിമതി ആരോപണവുമായി കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി. ഗുണഭോക്തൃ വിഹിതത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അഴിമതി കാട്ടിയതിനാൽ പദ്ധതി നടത്തിപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട തുക കിട്ടിയില്ലെന്നാണ് കമ്പനിയുടെ ആക്ഷേപം. 2020ൽ കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കിയ പദ്ധതിയുടെ നിർവഹണത്തിനായി കമ്പനിക്ക് ടെൻഡർ ലഭിച്ചിരുന്നു. ഇതുപ്രകാരം 90 ഹൈടെക്ക് കോഴിക്കൂട് മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. കരാർ പ്രകാരം 2021 മാർച്ച് 31ഓടെ മുഴുവൻ തുകയും കമ്പനിക്ക് ലഭിക്കേണ്ടതാണ്. എന്നാൽ ഗുണഭോക്തൃ വിഹിതമായി ലഭിച്ചത് 1,69,100 രൂപ മാത്രമാണ്. 6,31,900 രൂപ ഇനിയും ലഭിക്കാനുണ്ട്. ഗുണഭോക്തൃ വിഹിതമായി 5,575രൂപയാണ് കണക്കാക്കിയത് . ഇതിൽ കോഴിക്കൂടിന്റെ വിഹിതം കൂട് ഒന്നിന് 4,450 രൂപയാണ്. അതുപ്രകാരം കർഷകരിൽ നിന്ന് വാങ്ങിയ 71കൂടിന്റെ ഗുണഭോക്തൃ വിഹിതം കോർപ്പറേഷനിൽ അടയ്ക്കാതെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്നാണ് ആരോപണം. മാങ്കാവ്, ഏലത്തൂർ എന്നിവിടങ്ങളിലെ ഗുണഭോക്തൃ വിഹിതമാണ് അടയ്ക്കാനുളളത്. കമ്പനിക്ക് കോർപ്പറേഷൻ തുക പാസാക്കണമെങ്കിൽ ഈ വിഹിതം അടച്ചിരിക്കണം. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മാസത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ലെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കമ്പനിക്ക് ലഭിക്കാനുള്ള തുക പലിശ സഹിതം ഈടാക്കിത്തരണമെന്നും കമ്പനി ചെയർമാൻ പി.പി.ബഷീർ, മാനേജിംഗ് ഡയറക്ടർ എൻ.നിഖിൽസേതു, എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അസ്‌ലം എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോർപ്പറേഷൻ ഓഫീസ്, ബേപ്പൂർ വെറ്ററിനറി ആശുപത്രി എന്നിവിടങ്ങളിൽ സമരം നടത്തുമെന്നും ഹൈക്കോടതിയിലും വിജിലൻസ് കോടതിയിലും കേസ് ഫയൽ ചെയ്യുമെന്നും അവർ അറിയിച്ചു. അതേസമയം ബേപ്പൂർ വെറ്ററിനറി ആശുപത്രിയിൽ നൽകിയ 20 യൂണിറ്റിൽ 12 യൂണിറ്റുകളുടെ തുക വിതരണ സ്ഥാപനത്തിന് നൽകിയതായും ബേപ്പൂർ വെറ്ററിനറി ആശുപത്രിയിലെ എട്ട് യൂണിറ്റിന്റെ തുകയും മറ്റു സ്ഥാപനങ്ങളിലെ തുകയും അന്ന് ബേപ്പൂരിൽ അറ്റൻഡറായിരുന്നയാൾ കൈക്കലാക്കിയെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |