കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിൽ നിലതെറ്റി വീണ അടയ്ക്ക കർഷകർക്ക് ആശ്വാസമായി വിലയിൽ വൻ കുതിപ്പ്. കൊട്ടടയ്ക്ക കിന്റലിന് (പഴയത്) 45,000 രൂപയിലും പുതിയതിന് 40,000 രൂപയിലുമാണ് ഇന്നലെ കോഴിക്കോട് വിപണനം നടന്നത്.
മികച്ച നിലവാരമുള്ള അടക്ക ലഭിക്കുന്ന കാസർകോട്ട് 46,000 രൂപവരെ ലഭിച്ചു. 37,300 രൂപയായിരുന്നു കോഴിക്കോട് മാർക്കറ്റിലെ റെക്കോർഡ് വില. രണ്ടാഴ്ച മുമ്പ് കിലോ 380 രൂപയായിരുന്ന അടക്കയ്ക്ക് 70 രൂപയാണ് വർദ്ധിച്ചത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ നാല് മാസത്തിനകം കൂടെക്കൂടെയാണ് അടയ്ക്ക വില ഉയർന്നത്. ജൂണിൽ കിലോയ്ക്ക് 350 രൂപ ഉണ്ടായിരുന്നത് ജൂലായിൽ 360 രൂപയായി. ആഗസ്റ്റിൽ 373 രൂപയായിരുന്നു. ദിവസവും അമ്പതും നൂറും കൂടിയാണ് ഇപ്പോഴത്തെ റെക്കോർഡ് വിലയിലെത്തിയത‌്. വിപണിയിൽ പഴയ അടക്കയ്ക്കാണ് ഡിമാൻഡ് കൂടുതൽ. മുറുക്കവും രുചിയും പഴയ അടക്കക്കാണ് കൂടുതൽ. അതിനാൽ പഴയ അടക്കയ്ക്ക് വിലയും കൂടും. വില ഉയർന്നതോടെ സ്വകാര്യ കച്ചവടക്കാരും മത്സര ബുദ്ധിയോടെ രംഗത്തുണ്ട്.
കൊവിഡ് വ്യാപനം കാരണം ഇറക്കുമതി നിലച്ചതാണ് വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്. ഡിമാൻഡ് കൂടിയതിനനുസരിച്ച് ചരക്ക് എത്താത്തതും പഴയതുപോലെ കർഷകർ അടയ്ക്ക സൂക്ഷിച്ച് വയ്‌ക്കുന്ന പതിവ് കുറഞ്ഞുവരുന്നതും വില കൂടാൻ കാരണമായി. പുതിയ അടയ്ക്ക മാർക്കറ്റിൽ എത്തുന്നത് വരെ വില ഉയർന്നു നിൽക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യൻ വിപണിയിലും ഡിമാൻഡ് ഉയരുകയാണ്. നാഗ്പൂർ, ഗുജറാത്ത്,ഡൽഹി തുടങ്ങിയ ഇടങ്ങളിലേക്കാണ് അടയ്ക്ക കൂടുതലായും കയറ്റിപ്പോവുന്നത്. പ്രതികൂല കാലാവസ്ഥയും മഹാളിയും മഞ്ഞളിപ്പ് രോഗവും കാരണം ഉത്പ്പാദനം ഗണ്യമായി കുറഞ്ഞിരുന്നു.
'' വരും ദിവസങ്ങളിൽ അടയ്ക്ക വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്. ചില സ്ഥലങ്ങളിലെ വിപണിയിൽ കിലോ 500 വരെ എത്തി. '
മുഹമ്മദ് റഹീം, അടയ്ക്ക വ്യാപാരി.കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |