സുൽത്താൻ ബത്തേരി:കാനന വഴികളിലൂടെ കടന്നുപോകുന്ന സഞ്ചാരികൾക്ക് ഇനി മാനുകളെ കണ്ടില്ലെന്ന പരിഭവം വേണ്ട. വയനാട്ടിലെ വനപാതകളിലെല്ലാം മാൻകൂട്ടങ്ങളുടെ ഹൃദ്യമായ കാഴ്ചയാണ്. അമ്പത് മുതൽ നൂറ്റമ്പത് എണ്ണം വരെ കൂട്ടമായി നിൽപ്പുണ്ടാവും പല വഴികളിലും. കൊവിഡിന്റെ ആലസ്യംവിട്ട് ടൂറിസം കേന്ദ്രങ്ങൾ തുറന്നപ്പോൾ സഞ്ചാരികൾക്ക് നയനാനന്ദമേകാൻ പ്രകൃതി ഒരുക്കിയ വിരുന്നാണോ ഈ കാഴ്ചയെന്ന് സംശയിച്ചു പോകും.
മാനുകൾ പലതരമുണ്ടെങ്കിലും പുള്ളിമാനുകളാണ് കൂടുതലും. കൃഷ്ണമൃഗങ്ങളുടെ ഗണത്തിൽപ്പെട്ട മാനുകളുടെ വംശവർദ്ധന ചെന്നായ്ക്കളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാണ് പറഞ്ഞ് കേൾക്കുന്നത്. മാനുകളുടെ എണ്ണം കൂടിയാൽ ചെന്നായ്ക്കളുടെ എണ്ണം കുറഞ്ഞുവെന്നാണ് പോലും സൂചന.
മാനുകൾ കൂട്ടമായാണ് കൂടുതലും സഞ്ചരിക്കുക. ജലലഭ്യതയും സുരക്ഷിതമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് ഇവയുടെ ആവാസം.വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ട്രൈ ജംഗ്ഷൻ, കുറിച്ച്യാട്, അമ്മവയൽ, ചെതലയം, ബേഗൂർ, തോൽപ്പെട്ടി, തിരുനെല്ലി, ബാവലി. കബനി തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാനുകളുടെ വലിയ കൂട്ടം തന്നെയാണ് ഇപ്പോൾ. വനമേഖലയോട് ചേർന്നുള്ള ചില റിസോർട്ടുകാർ നേരത്തെ മാനുകളെ ആകർഷിക്കാൻ ഉപ്പ് വിതറി റിസോർട്ടിന് സമീപത്തേക്ക് എത്തിച്ചിരുന്നു. സഞ്ചാരികൾക്ക് കാഴ്ചയൊരുക്കുകയായിരുന്നു ലക്ഷ്യം. സംഗതി പുറത്തായതോടെ വനം വകുപ്പ് കടുത്ത നടപടിയാണ് സ്വീകരിച്ചത്.
മാൻകൂട്ടം കുളിരേകും കാഴ്ചയാണെങ്കിലും വനത്തിനോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് പറയാനുളളത് പരാതികൾ മാത്രം. മുളച്ചുവരുന്ന എല്ലാ വിളകളുടെയും നാമ്പുകൾ ഇവ കടിക്കുമെന്നാണ് കർഷകരുടെ ആവലാതി. മറ്റ് മൃഗങ്ങളെ പേടിച്ച് സുരക്ഷിത താവളമെന്ന നിലയിലാണ് ജനവാസകേന്ദ്രങ്ങളിൽ മാനുകളെത്തുന്നത്. മുത്തങ്ങ റെയിഞ്ച് ഓഫീസിന് സമീപം വൈകുന്നേരമായാൽ മാൻകൂട്ടങ്ങൾ സ്ഥിരം കാഴ്ചയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |