കോഴിക്കോട്: ചാർജില്ലെന്ന കാരണത്താൽ ഇനി ഇ- ഓട്ടോകൾ വഴിയിലാവുന്ന പ്രശ്നമേയില്ല. നഗരത്തിന്റെ പല കേന്ദ്രങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. അത്താണിക്കൽ, പാവങ്ങാട്, പാളയം, മെയ്ത്ര ആശുപത്രി പരിസരം, ബേബി മെമ്മോറിയൽ ആശുപത്രി പരിസരം, റെയിൽവേ സ്‌റ്റേഷൻ, പുതിയ ബസ്‌സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, മെഡിക്കൽ കോളേജ് പരിസരം തുടങ്ങി 10 പുതിയ ചാർജിംഗ് പോയിന്റുകളാണ് സ്ഥാപിക്കുന്നത്. യൂണിറ്റിന് 15.34 രൂപ നിരക്കിലാണ് ചാർജ് ഈടാക്കുക. ഒരു ഓട്ടോ ഒരു തവണ ചാർജ് ചെയ്യാൻ 3 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് ശരാശരി കണക്കുകൂട്ടൽ.
നിലവിൽ സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ ആറ് ചാർജിംഗ് സ്റ്റേഷനുകളാണ് ഉളളത്. തിരുവനന്തപുരത്ത് നേമം, കൊല്ലം- ഓലായി, കൊച്ചി- പാലാരിവട്ടം, തൃശൂർ- വിയ്യൂർ, കോഴിക്കോട്- നല്ലളം, കണ്ണൂർ -താഴെ ചൊവ്വ. ഇവയ്ക്കു പുറമെയാണ് 157 ചാർജിംഗ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാൻ പോവുന്നത്.
ജില്ലയിൽ സർവീസ് നടത്തുന്ന 250 ഇലക്ട്രിക് ഓട്ടോകളിൽ 150 എണ്ണവും നഗര പരിധിയിലാണ്. എന്നാൽ വേണ്ടത്ര ചാർജിംഗ് സ്റ്റേഷനില്ലാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. പാളയം, പുതിയങ്ങാടി, പാവങ്ങാട് എന്നിവിടങ്ങളിൽ സ്വകാര്യ ചാർജിംഗ് സ്‌റ്റേഷനുകൾ ഉണ്ടെങ്കിലും ഒറ്റത്തവണ ചാർജിംഗിന് 350 രൂപ നൽകണം. പൂർണമായും ചാർജാകാൻ നാല് മണിക്കൂർ വരെ വേണ്ടിവരുന്നതിനാൽ ഒരു പോയിന്റിംഗ് സ്‌റ്റേഷനിൽ ഒരേസമയം കൂടുതൽ ഓട്ടോകൾക്ക് ചാർജ് ചെയ്യാനും കഴിയില്ല. പെട്രോൾ ബങ്കുകളുടെ മാതൃകയിലാണ് പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
'' വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി സ്റ്റേഷനുകൾക്ക് സ്ഥലം കണ്ടെത്തിവരികയാണ്.- കെ.എസ്.ഇ.ബി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |