കുന്ദമംഗലം: വല്ലപ്പോഴും ഇരതേടി കാടിറങ്ങുന്ന മയിലുകൾ ചന്തമുളള കാഴ്ചയായിരുന്നു. പീലിവിടർത്തിയാടുന്ന മയിലുകളെ കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിന്നുപോകും. എന്നാൽ കാലം മാറി. ഇന്ന് നാട്ടിൻ പുറങ്ങളിലെത്തുന്ന മയിലുകളെ കാണുമ്പോൾ ആളുകൾക്ക് കലിയാണ്. തൊടിയിലും തോട്ടങ്ങളിലും കൂട്ടമായെത്തി കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന വലിയ ശല്യക്കാരായിട്ടുണ്ട് ഈ മയിലുകൾ. നനച്ചു വളർത്തുന്ന പച്ചമുളകും വെണ്ടയും വഴുതനയും പയറുമെല്ലാം കണ്ണ് ചിമ്മും വേഗത്തിലാണ് അകത്താക്കുന്നത്. വീട്ടുമുറ്റത്തെ ചെടികളും പൂക്കളും വരെ കൊത്തിയെടുക്കും. വീട്ടിൽ ആളില്ലെന്നു കണ്ടാൽ ജനൽ ഗ്ലാസിൽ കൊത്തിനോക്കും. മുറ്റത്ത് വാഹനമെന്തെങ്കിലും ഉണ്ടെങ്കിൽ അതിനോടായി പരാക്രമം. കണ്ണാടി കൊത്തിപൊട്ടിക്കാതെ താഴെയിറങ്ങില്ല. നാട്ടിൻപുറങ്ങളിൽ പതിവ് സന്ദർശകരായതോടെ അരണയും ഓന്തുമെല്ലാം ഓടി ഒളിച്ചിരിക്കുകയാണ്. രാത്രികാലത്ത് കാട്ടുപന്നിയും മുള്ളൻപന്നിയുമാണ് കർഷകരുടെ ഉറക്കം കെടുത്തുന്നതെങ്കിൽ പകൽ നേരങ്ങളിൽ മയിലുകളാണ് തലവേദന. ചൂടുകൂടുന്നതാണ് മയിലുകൾ കാടിറങ്ങുന്നതിന് കാരണമായി പറയുന്നത്. വെള്ളം സുലഭമായ താഴ്‌വാരങ്ങളല്ല മയിലുകൾക്കിഷ്ടം. നാട്ടിൻപുറത്തെ വരണ്ടകാലാവസ്ഥയുള്ള കുറ്റിക്കാടുകളും മലനിരകളുമാണ് പ്രിയം. ദേശീയ പക്ഷിയെന്ന പരിരക്ഷയുണ്ടെങ്കിലും നാട്ടിൻപുറങ്ങളിലെത്തുന്ന മയിലുകളെ വേട്ടയാടുന്ന സംഭവങ്ങൾ ഏറിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |