കോഴിക്കോട്: കൊവിഡ് വഴിയിൽ നാദം നിലച്ചെങ്കിലും പൊതിച്ചോറിൽ ജീവിത സ്വരമുയർത്തി നാദസ്വരം-കാവടിയാട്ടം കലാകാരനായ ചാത്തമംഗലം പൂഴക്കോട് സ്വദേശി ജിഗീഷ്. വർഷങ്ങളായി ഉത്സവ പറമ്പുകളിലെ നാദസ്വരം- കാവടിയാട്ടം കലാകാരനായ ജിഗീഷ് കഴിഞ്ഞ രണ്ട് വർഷമായി തൊഴിലില്ലാതായതോടെയാണ് ഉപജീവനത്തിനായി പൊതിച്ചോർ വിൽപ്പനയിലേക്ക് തിരിഞ്ഞത്. സാമ്പാറടക്കം വിഭവ സമൃദ്ധമായ ജിഗീഷിന്റെ പൊതിച്ചോറിന് ഇരുപത് രൂപയാണ്. വില കുറവാണെങ്കിലും സാമ്പാറും അച്ചാറും ഉപ്പേരിയും കൂട്ടി വയറു നിറയെ കഴിക്കാം.രണ്ട് മാസം മുമ്പാണ് ജിഗീഷ് പൊതിച്ചോർ വിൽപ്പന ആരംഭിച്ചത്. ഭാര്യ സുമ, മകൾ ഗൗരി എന്നിവർ ചേർന്നാണ് പൊതിച്ചോറ് ഒരുക്കുന്നത്. പുലർച്ചെ മൂന്നിന് തുടങ്ങും പാചകം. 10 മണിയോടെ പൊതിച്ചോറുമായി ജിഗീഷ് വരട്യാക്ക് അങ്ങാടിയിലേക്ക് തിരിക്കും. ദിവസവും 50 പൊതിച്ചോർ ചെലവാകുമെന്ന് ഇദ്ദേഹം പറയുന്നു. കൊവിഡിൽ സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി തൊഴിലാളികൾക്ക് ജിഗീഷിന്റെ പൊതിച്ചോർ ആശ്വാസമാണ്. വലിയ ലാഭമില്ലെങ്കിലും അന്നന്നത്തെ ജീവിതം മുട്ടില്ലാതെ പോകും. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട് വിറ്റതോടെ വാടക വീട്ടിലാണ് ജിഗീഷും കുടുംബവും കഴിയുന്നത്. പൊതിച്ചോർ വിൽപ്പന കഴിഞ്ഞാൽ സഹോദരനോടൊപ്പം വഴിയോര പച്ചക്കറി വിൽപ്പനയ്ക്കിറങ്ങും. തകിൽ വിദ്വാനായ സഹോദരനും ജോലി നഷ്ടമായതോടെയാണ് പച്ചക്കറി വിൽപ്പന തുടങ്ങിയത്. ജില്ലയിൽ തങ്ങളെ പോലെ രജിസ്റ്റർ ചെയ്ത 80 വാദ്യ കലാകാരൻമാരുണ്ടെന്ന് ഇദ്ദേഹം പറയുന്നു. രജിസ്റ്റർ ചെയ്യാത്തവർ വേറെയും. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടെങ്കിലും സർക്കാരിന്റെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കല്യാണ ചടങ്ങുകളിൽ മൂന്ന് വാദ്യക്കാരെയെങ്കിലും ഉൾക്കൊള്ളിക്കണമെന്നാണ് ജിഗീഷിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |