കൽപ്പറ്റ: നാടിന്റെ ചരിത്രവും കാർഷിക സംസ്കൃതിയും തൊട്ടറിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ വയനാടൻ സന്ദർശനം. നാല് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് ഗവർണർ കൽപ്പറ്റയിൽ എത്തിയത്. പട്ടികവർഗക്കാരുടെ നൈപുണിക വികസനവും തൊഴിൽ പരിശീലനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൽപ്പറ്റയിലെ അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്‌മെന്റിലായിരുന്നു (അമൃദ്) ആദ്യ സന്ദർശനം. ഇന്നലെ രാവിലെ 10.15 ന് അമൃദിലെത്തിയ ഗവർണറെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എ. ഗീത സ്വീകരിച്ചു.
രാവിലെ പതിനൊന്നരയോടെ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിയ ഗവർണർ പഴശ്ശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി ഓരോന്നിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇതാദ്യമായാണ് ഒരു ഗവർണർ മ്യൂസിയം സന്ദർശിക്കുന്നത്.
വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്തി വനം-വന്യജീവി വകുപ്പിന്റെ ആന പരിശീന കേന്ദ്രം സന്ദർശിച്ചു. ഇവിടെ ആനയൂട്ടും നടത്തി. മുത്തങ്ങയിലെ വനം വകുപ്പിന്റെ സെറാമ്പിയും ഗവർണർ സന്ദർശിച്ചു. പാലക്കാട് വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഉത്തമൻ, കണ്ണൂർ സി.സി.എഫ് ഡി. വിനോദ് കുമാർ, വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബു, ഡി.എഫ്.ഒമാരായ ഷജ്ന കരീം, രമേഷ് ബിഷ്‌ണോയ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ പ്രവർത്തിക്കുന്ന നെയ്ത്ത് ഗ്രാമം കാണാനും ഗവർണറെത്തി. ഇന്നലെ ഉച്ചക്കഴിഞ്ഞ് 3 മണിയോടെ കേരളത്തിലെ പ്രമുഖ ദേവീക്ഷേത്രമായ പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിൽ ഗവർണർ ദർശനം നടത്തി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ചു.
ഇന്ന് കാലത്ത് 11.15ന് പൂക്കോട് കേരള വെറ്ററനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയുടെ ബിരുദാന ചടങ്ങിൽ സംബന്ധിക്കും.തുടർന്ന് നാരങ്ങാക്കണ്ടി പട്ടികവർഗ കോളനിയിലെ പഠനമുറി സന്ദർശിക്കും. നാളെയാണ് ഗവർണർ തിരിച്ച് പോവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |