# കൈയേറിയത് കൗൺസിലറുടെ
നേതൃത്വത്തിലെന്ന് ആരോപണം
കോഴിക്കോട്: ബിലാത്തികുളത്തെ കേശവമേനോൻ നഗർ ബിലാത്തികുളം ഹൗസിംഗ് കോളനിയുടെ മതിലും ഗേറ്റും പൊളിച്ചെന്ന പരാതിയിൽ പൊലീസ് നടപടി വൈകുന്നതായി കോളനി വാസികൾ. കോർപ്പറേഷനിലെ 69ാം വാർഡിലെ ഹൗസിംഗ് കോളനിയുടെ ഗേറ്റും മതിലും പൊളിച്ചത് 65ാം വാർഡ് കൗൺസിലർ അൽഫോൺസ മാത്യു, കോർപ്പറേഷൻ ജീവനക്കാരി സുലൈഖ, അച്യുതലാൽ എന്നിവരുടെ നേതൃത്വത്തിലാണെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിലാത്തികുളം ഹൗസിംഗ് കോളനി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സെപ്തംബർ ഏഴിനാണ് കോളനിയിലേക്ക് അതിക്രമിച്ച് കയറി പടിഞ്ഞാറ് ഭാഗത്തെ ചുറ്റുമതിലും ഗേറ്റും പൊളിച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. അക്രമം നടത്തിയവരുടെ പേരുവിവരങ്ങൾ സഹിതമാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ കൈയിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
കോളനിയിൽ 30 ബ്ലോക്കുകളിലായി 250 വീടുകളാണുള്ളത്. കൊവിഡ് വ്യാപിച്ച സമയത്താണ് സുരക്ഷയും അധികൃതരുടെ നിർദ്ദേശവും മാനിച്ച് പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് അടച്ചത്. ഇതുവഴിയുള്ള റോഡ് കോളനി വാസികളുടെ സ്വകാര്യ ഭൂമിയാണ്. എന്നാൽ ഇത് പൊതുവഴിയാണെന്നും ഗേറ്റ് പുറത്തുള്ളവർക്കായി തുറന്നുകൊടുക്കണമെന്നും കാണിച്ച് കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കോഴിക്കോട് സിവിൽ കോടതിയിൽ നൽകിയ കേസിൽ ഇൻജെക്ഷൻ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി സ്റ്റേയും നിലനിൽക്കെയാണ് കൗൺസിലറുടെയും കോർപ്പറേഷൻ ജീവനക്കാരിയുടെയും നേതൃത്വത്തിൽ അതിക്രമമെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി അരങ്ങിൽ ഉമേഷ്കുമാർ, ഉണ്ണികൃഷ്ണൻ പുത്തലത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |