കോഴിക്കോട് : ജില്ലയെ വീണ്ടും ഭീതിയിലാക്കിയ മഴയുടെ ശക്തി കുറഞ്ഞു. മഴക്കെടുതികളുടെ വ്യാപ്തി കുറഞ്ഞത് ആശ്വാസമായി. എന്നാൽ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
കിഴക്കൻ മലയോരമായ കൂരാച്ചുണ്ട്, തിരുവമ്പാടി, കോടഞ്ചേരി, ആനക്കാംപൊയിൽ മേഖലകളിൽ ഇന്നലെ രാവിലെ മഴ പെയ്തെങ്കിലും ഉച്ചയോടെ മഴ നിന്നു. മലയോര പ്രദേശങ്ങളെ അപേക്ഷിച്ച് പൊതുവെ നഗരത്തിൽ മഴ കുറവായിരുന്നു. മഴയിൽ ഒരു മരണവും നിരവധി വീടുകൾക്ക് നാശനഷ്ടവും ഉണ്ടായി.
വടകര ഏറാമല പയ്യത്തൂർ ദേശത്ത് പെരിയാട്ട് നൂർജഹാൻ- മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് റെയ്ഹാനാണ് മരിച്ചത്. വടകര, കൊയിലാണ്ടി താലൂക്കുകളിൽ ഒമ്പത് വീടുകൾ ഭാഗികമായി നശിച്ചു. വടകരയിൽ രണ്ടും കൊയിലാണ്ടിയിൽ ഏഴും വീടുകളാണ് നശിച്ചത്. നൊച്ചാട് വില്ലേജിൽ കല്പത്തൂർ ദേശത്ത് മലയിൽചാലിൽ സുരേഷിന്റെ വീടിന് ഇടിമിന്നലേറ്റ് 10,000 രൂപയുടെയും കൂരന്തറ സുരയുടെ വീടിന് മുകളിൽ തെങ്ങ് വീണ് 28,500 രൂപയുടെയും നാശനഷ്ടമുണ്ടായി. കൂരാച്ചുണ്ട് വില്ലേജിൽ കല്ലാനോട് മണ്ണെകാട്ട് മാർക്കോസിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞതിനാൽ വീടിന് ഭീഷണിയായിട്ടുണ്ട്. കക്കയം അണക്കെട്ടിലേക്കുള്ള വഴിയിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞ് റോഡ് തകർന്നു. റോഡ് കൂടുതൽ ഇടിയാൻ സാദ്ധ്യതയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
ജില്ലയിൽ കഴിഞ്ഞ ദിവസം ശരാശരി 63.9 മി.മീ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കക്കയം കാലാവസ്ഥാ കേന്ദ്രത്തിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 100.5 മില്ലിമീറ്റർ. കോഴിക്കോട്, കൊയിലാണ്ടി, വടകര കേന്ദ്രങ്ങളിൽ യഥാക്രമം 31.6, 53, 70.4 എന്നിങ്ങനെ രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രിയിൽ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്തതിനാൽ ഇരുവഴിഞ്ഞി പുഴയിലെ ജലനിരപ്പ് ഇന്നലെ രാവിലെ ഉയർന്നിരുന്നു. പിന്നീട് പൂർവ സ്ഥിതിയിലായി. 24.130 മീറ്ററാണ് ഇരുവഴിഞ്ഞി പുഴയിലെ ജലനിരപ്പ് തോട്ടത്തിൻകടവിലെ ജലനിരപ്പ് നിരീക്ഷണ സംവിധാനത്തിൽ രേഖപ്പെടുത്തിയത്.
എന്നാൽ അപകട നിരപ്പായ 32.8 മീറ്ററിനേക്കാൾ താഴെയാണെന്നത് ആശ്വാസകരമാണ്. കുറ്റ്യാടി പുഴയിലും ചാലിയാറിലും നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നു.
ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഡാമുകളിൽ
ജലനിരപ്പ് ഉയർന്നു
കക്കയം ഡാമിലെ ജലനിരപ്പ് 750.26 മീറ്ററായി ഉയർന്നെങ്കിലും ആകെ സംഭരണ ശേഷിയുടെ 48.02 ശതമാനം മാത്രമാണിത്. 16.32 എം.സി.എം വെളളമാണ് കക്കയം ഡാമിൽ സംഭരിക്കുന്നത്. പെരുവണ്ണാമൂഴി ഡാമിൽ 39. 080 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 44.61 ആണ്. നിലവിൽ പെരുവണ്ണാമൂഴി ഡാമിലെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിതമായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |